ആലപ്പുഴ: കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആന്റിബയോട്ടിക് ഇൻജക്‌ഷനെടുത്ത പതിന്നാല് കുട്ടികൾക്ക് വിറയലും കഠിനചൂടും ഛർദ്ദിയും അനുഭവപ്പെട്ട സംഭവത്തിൽ മരുന്നിന്റെ സാമ്പിളിന്റെ പരിശോധനാ ഫലത്തിന് കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുമാസം പിന്നിട്ടു. പരിശോധനാ ഫലം വൈകുന്നതിനാൽ കുട്ടികൾക്കുണ്ടായ അസ്വസ്ഥതയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ് അധികൃതരും കുഴങ്ങുന്നു. കഴിഞ്ഞ ഡിസംബർ 9,10 തീയതികളിൽ പനിയും ചുമയുമായി എത്തിയ കുട്ടികൾക്ക് നൽകിയ കുത്തിവയ്പ്പിനെ തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം ആന്റിബയോട്ടിക് മരുന്ന് ബാച്ചിന്റെ സാമ്പിൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അന്നു തന്നെ പരിശോധനയ്ക്ക് കൈമാറിയിരുന്നു. കുത്തിവയ്‌പെടുത്ത മരുന്നിന്റെ ബാച്ചിലാണ് പ്രശ്‌നം ഉണ്ടായതെന്ന സംശയത്തിൽ ഇതിന്റെ ഉപയോഗം നിറുത്തിവച്ചു. ഒന്നിലേറെപേർക്ക് ആരോഗ്യപ്രശ്നമുള്ളതിനാൽ മരുന്ന് തന്നെയാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. പ്രശ്നമുണ്ടായപ്പോൾ തന്നെ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചതിനാൽ ആരുടെയും നില വഷളായില്ല. പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ആന്റി ബയോട്ടിക്ക് ഇൻജക്ഷൻ നൽകിയത്. അസ്വസ്ഥത മാറിയതിനാൽ കുട്ടികളെ പിന്നീട് ഡിസ്ചാർജ് ചെയ്തു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വിതരണം ചെയ്തതാണ് മരുന്ന്.
"ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയ മരുന്ന്, സിറിഞ്ച്, സൂചി എന്നിവ പരിശോധിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനോട് ആവശ്യപ്പെട്ടെങ്കിലും പരിശോധനയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
-ഡോ. ജമുനാ വർഗീസ്, ഡി.എം.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |