തൃശൂർ: കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്നു. അപ്രോച്ച് റോഡ് ഉൾപ്പടെയുള്ളവയുടെ നിർമാണത്തിന്റെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് രണ്ടാം ടണൽ ഭാഗികമായി തുറന്നത്. തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ ഇതിലൂടെ പോകും.
ഇന്നലെ ഉച്ചയ്ക്ക് 12.35ന് തൃശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് രണ്ടാം ടണൽ തുറന്നത്. രണ്ടു മാസം കൊണ്ട് അപ്രോച്ച് റോഡ് അടക്കമുള്ള അനുബന്ധനിർമ്മാണങ്ങൾ പൂർത്തിയാക്കി ഗതാഗതം പൂർണസജ്ജമാക്കും.
രണ്ടാം ടണൽ ജനുവരി 20ന് തുറക്കണമെന്ന് കാണിച്ച് നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നതായി കളക്ടർ പറഞ്ഞു. ഇക്കാര്യം ചർച്ച ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെയും എം.പിയുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നാണ് രണ്ടാം ടണലിലൂടെ വാഹനങ്ങൾ കടത്തിവിടാൻ തീരുമാനമായത്. യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, ടി.എൻ. പ്രതാപൻ എം.പി, കളക്ടർ ഹരിത വി. കുമാർ, സിറ്റി പൊലീസ് കമ്മിഷ്ണർ ആർ. ആദിത്യ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ ഒന്നാം ടണലിലൂടെയാണ് ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടിരുന്നത്.
ടോൾ പിരിവ് ഉടൻ അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കുതിരാനിൽ ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. റവന്യൂ മന്ത്രി കെ.രാജനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് റിയാസ് ഇക്കാര്യം അറിയിച്ചത്. ചിലർക്ക് ഇപ്പോഴും വിവാദങ്ങളിലാണ് കണ്ണ്. സർക്കാരിന് അതിൽ താത്പര്യമില്ല. റോഡ് നിർമ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടുന്നതിനുള്ള ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് രണ്ടാം തുരങ്കം ഭാഗികമായി തുറന്നത്. രണ്ടാം ടണലിന്റെ പ്രവൃത്തി പരിപൂർണമായി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കുംവരെ ദേശീയപാതാ അതോട്ടിയുമായി ചേർന്ന് എല്ലാ നിലയിലും മുന്നോട്ട് പോകും. ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിട്ടി മന്ത്രിമാരെ അറിയിച്ചില്ലെന്നും ടോൾ പിരിവ് എന്ന വാർത്ത ദൗർഭാഗ്യകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പണികൾ പൂർത്തിയാക്കാനുള്ളതിനാൽ തുരങ്കത്തിന്റെ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിട്ടി അറിയിച്ചതെന്ന് കെ.രാജൻ പറഞ്ഞു. കൂടിയാലോചനകൾക്ക് ശേഷമേ ഇനി പ്രഖ്യപനങ്ങൾ ഉണ്ടാകൂവെന്ന് ഹൈവേ അതോറിട്ടി പറഞ്ഞിട്ടുണ്ട്. റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമാക്കി ഏപ്രിൽ മാസത്തോടെ തുരങ്കം പൂർണമായി തുറക്കുമെന്നും രാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |