തൊടുപുഴ: 1999 ൽ താൻ നൽകിയ പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങൾ അനുവദിക്കാനുള്ള സർക്കാർ നീക്കം പുനഃപരിശോധിക്കണമെന്ന് മുൻ ദേവികുളം അഡിഷനൽ തഹസിൽദാർ എം.ഐ. രവീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി നാട്ടിലില്ലാത്ത സമയത്തെ റവന്യു വകുപ്പിന്റെ നീക്കത്തിൽ ദുരൂഹതയുണ്ട്. മൂന്നാറിലും ദേവികുളത്തുമായി വൻ അഴിമതിക്കുള്ള സാദ്ധ്യതയാണ് പുതിയ തീരുമാനത്തിലൂടെ തുറക്കുന്നത്. സർക്കാർ തീരുമാനം ഒരുപാട് നിയമക്കുരുക്കുകൾ ഉണ്ടാക്കും. പലരും കൃഷി, വീട് ആവിശ്യങ്ങൾക്ക് വാങ്ങിയ പട്ടയം വാണിജ്യ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത് . 530 പട്ടയങ്ങളും നൽകിയത് കളക്ടറുടെ അനുമതിയോടെയാണ്. നിയമക്കുരുക്കൊഴിവാക്കി മുൻ കാല പ്രാബല്യത്തോടെ പട്ടയം ക്രമവത്കരിക്കണം. പാവപ്പെട്ടവർക്ക് പട്ടയം നൽകിയ ഭൂമി മറ്റ് ചിലർ പണം നൽകി വാങ്ങി. ഇവിടെയാണ് റിസോർട്ട് പണിതിരിക്കുന്നത്. മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനം പുന:പരിശോധിക്കുമെന്ന് ഉറപ്പാണെന്നും നിയമപരമായി ചെയ്ത കാര്യമായതിനാലാണ് ആത്മവിശ്വാസത്തോടെ ഇക്കാര്യം പറയാൻ കഴിയുന്നതെന്നും രവീന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |