തളിപ്പറമ്പ്: ബസിൽ നിന്ന് മാലകവർന്നെന്ന് ആരോപിച്ച് രണ്ട് തമിഴ് സ്ത്രീകളെ യാത്രക്കാരും പൊലീസും ഓടിച്ച് പിടികൂടി. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഴയങ്ങാടി താവം സ്വദേശിനി മീനാക്ഷിയുടെ കഴുത്തിൽ നിന്നാണ് രണ്ട് പവന്റെ മാല നഷ്ടപ്പെട്ടത്. പഴയങ്ങാടി തളിപ്പറമ്പ് റൂട്ടിലോടുന്ന പറശിനി സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു മീനാക്ഷി. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന മകന്റെ ഭാര്യ ബഹളം വെക്കുകയായിരുന്നു. ഇതിനിടെ ബസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതികളെ യാത്രക്കാരും പൊലീസും പിടികൂടുകയായിരുന്നു.
തമിഴ്നാട് സ്വദേശികളായ ഗായത്രി (28), ദുർഗ (22) എന്നിവരാണ് പിടിയിലായത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി പരിശോധന നടത്തിയെങ്കിലും പൊട്ടിച്ച മാല കണ്ടെടുക്കാൻ സാധിച്ചില്ല. ഓടുന്നതിനിടെ മാല വലിച്ചെറിഞ്ഞെന്നാണ് സംശയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |