2 മാസത്തിനകം അർഹരായവർക്ക് പട്ടയം നൽകും
തിരുവനന്തപുരം: ഭൂമി വിൽക്കാനോ, വാങ്ങാനോ, വായ്പയെടുക്കാനോ കഴിയാതെ പ്രയാസപ്പെടുന്ന പാവങ്ങളെ മുന്നിൽ കണ്ടാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. രണ്ടു മാസത്തിനകം അർഹരായവർക്ക് പട്ടയം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ചില പട്ടയങ്ങൾ മാത്രമായി നിലനിറുത്താൻ സാധിക്കില്ല. രവീന്ദ്രൻ പട്ടയങ്ങളിൽ അനർഹരായവരെ കണ്ടെത്തിയിരുന്നു. പ്രയോജനമില്ലാത്ത പട്ടയങ്ങളാണ് വലിയൊരു വിഭാഗം ആളുകളുടെ കൈയിലിരിക്കുന്നത്. 2019ൽ ഇടതുപക്ഷ സർക്കാരെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
കൂടുതൽ പേർക്ക് മണ്ണിന്റെ യഥാർത്ഥ ഉടമകളാകാൻ കഴിയും. 145 പട്ടയങ്ങൾ പരിശോധിച്ചിട്ടുണ്ട്. രവീന്ദ്രൻ പട്ടയം റദ്ദാക്കിയത് ആരേയും കുടിയൊഴിപ്പിക്കാനല്ല. കൈയേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ സമീപനം സ്വീകരിക്കില്ല.
സി.പി.എം ഓഫീസിന്
അർഹതയുണ്ടാകും
മൂന്നാറിലെ സി.പി.എം ഓഫീസിന് പട്ടയത്തിന് അർഹതയുള്ളതുകൊണ്ടാകും അത് പതിച്ചുകൊടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ല. നേരത്തെ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചിട്ടുള്ളതാണ്. ഇതൊരു പുതിയ ഉത്തരവല്ല. നേരത്തെയുള്ള നടപടിക്രമങ്ങളുടെ തുടർച്ചയാണ്. തന്നെ കള്ളനാക്കാനാണ് ശ്രമമെന്ന രവീന്ദ്രന്റെ ആരോപണങ്ങൾക്ക് മന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല. അതിന് പഴയ ഏതെങ്കിലും ഡെപ്യൂട്ടി തഹസിൽദാർ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം സി.പി.എം ഓഫീസിന്റെ പട്ടയം റദ്ദാക്കാൻ അനുവദിക്കില്ലെന്ന മുൻമന്ത്രി എം.എം.മണിയുടെ പ്രസ‌്‌താവനയോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.
നിയമംലംഘിച്ചുള്ള
പട്ടയങ്ങൾ റദ്ദാക്കണം : വി.ഡി സതീശൻ
കോട്ടയം : രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കണമെന്ന് യു.ഡി.എഫ് നേരത്തെതന്നെ ആവശ്യപ്പെട്ടിട്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അനധികൃതമായപട്ടയങ്ങളാണത്. അവ ഓരോന്നും പരിശോധിച്ച് നിയമലംഘനം നടത്തിയിരിക്കുന്നവ റദ്ദാക്കണം. അർഹതയുള്ളവർക്ക് പുതിയ പട്ടയം നൽകണം. നിയമപരമായ പട്ടയങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |