കാസർകോട്: സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ തെളിവെടുപ്പിനിടെ അന്വേഷണസംഘം ഒരുകാർ കൂടി കണ്ടെത്തി. കവർച്ചയ്ക്കുപയോഗിച്ച കാറാണ് പൊലീസ് കണ്ടെത്തിയത്. സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുൽ മഹാദേവ് ജാവിറിനെ മൊഗ്രാൽ പുത്തൂരിൽ കാർ തടഞ്ഞ് തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായ പ്രതികളിൽ ഒരാളായ കണ്ണൂർ പുതിയതെരുവിലെ മുബാറകിനെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിനിടെയാണ് കാർ പിടികൂടിയത്.
മുബാറകിനെ തെളിവെടുപ്പിനായി കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻനായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെയാണ് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കവർച്ചയ്ക്കുപയോഗിച്ച കാർ കണ്ണൂർ അത്താഴക്കുന്നിലെ വീട്ടുപറമ്പിൽ നിന്നാണ് കണ്ടെത്തിയത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട ഏഴുവാഹനങ്ങളും പൊലീസ് പിടികൂടിയിരിക്കുകയാണ്. മുബാറക് സുഹൃത്തിന് സൂക്ഷിക്കാൻ നൽകിയ 70,000 രൂപയും പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിൽ ഇതുവരെയായി 30,70,000 രൂപയും ഒമ്പതുപവൻ സ്വർണവുമാണ് പൊലീസ് കണ്ടെടുത്തത്. മറ്റൊരു പ്രതി കുമ്പള ശാന്തിപ്പള്ളത്തെ സഹീറുമായി കുമ്പളയിൽ തെളിവെടുപ്പ് നടത്തി. കഴിഞ്ഞദിവസം അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തൃശൂർ കൊടശേരിയിലെ എഡ്വിൻ തോമസ്, ആലുവ പടുവപ്പുറം കറുകുട്ടെ ആന്റണി ലൂയിസ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
ഇന്നലെ നടന്ന തെളിവെടുപ്പിൽ കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്കുമാർ, എസ്.ഐ എ.എം രഞ്ജിത്കുമാർ, എ.എസ്.ഐ കെ. വിജയൻ, സി. മോഹനൻ, അബ്ദുൾഷുക്കൂർ, പി. ശിവകുമാർ, എം. രാജേഷ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |