ഇസ്ലമാബാദ്: എമർജൻസി ലാൻഡിംഗിന് ശേഷം വിമാനം വീണ്ടും പറത്താൻ വിസമ്മതിച്ച് പാകിസ്ഥാൻ പൈലറ്റ്. തന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാണ് പാകിസ്ഥാൻകാരനായ പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചത്. റിയാദിൽ നിന്ന് ഇസ്ലമാബാദിലേക്കുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ പി കെ 9754 എന്ന് വിമാനമാണ് മോശം കാലാവസ്ഥയെതുടർന്ന് സൗദി അറേബ്യയിലെ ദമാം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
എന്നാൽ കാലാവസ്ഥ മെച്ചപ്പെട്ട ശേഷം പൈലറ്റ് വിമാനം പറത്താൻ തയ്യാറായില്ല. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും പൈലറ്റ് ഇത് വകവച്ചില്ല. തുടർന്ന് യാത്രക്കാർ വിമാനത്തിന് പുറത്തിറങ്ങാതെ പ്രതിഷേധം തുടരുകയും ചെയ്തു. ഒടുവിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയലൈൻസിന്റെ ഉദ്യോഗസ്ഥർ ഇടപെട്ട് യാത്രക്കാരെ ഒരു ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു.
വിമാനം പറത്തുന്ന പൈലറ്റിന് വിശ്രമം അത്യവശ്യമാണെന്നും പൈലറ്റ് ചെയ്തതിൽ തെറ്റില്ലെന്നുമാണ് വിമാന കമ്പനിയുടെ വാദം. വിമാനം നാളെ രാത്രി ഇസ്ലമാബാദ് വിമാനത്താവളത്തിൽ എത്തുമെന്നും അതുവരെ യാത്രക്കാർക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |