കൊച്ചി: നാലുദിവസം പ്രായമായ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ അമ്മ കാഞ്ഞിരപ്പള്ളി പാലൂർക്കാവ് മാലൂർ മലയിൽ നിഷ സുരേഷിന് (33) ഹൈക്കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവണം. പതിനഞ്ചുവയസുള്ള മൂത്തകുട്ടിയുമായി ചേർന്ന് കുഞ്ഞിനെ ബക്കറ്റിൽമുക്കി കൊലപ്പെടുത്തിയെന്നാണ് നിഷക്കെതിരെയുള്ള കേസ്.
അഞ്ചു കുട്ടികളുടെ അമ്മയാണ് നിഷ. ശാരീരിക വൈകല്യങ്ങളുള്ള ഇവർ പത്തുവർഷമായി കിടപ്പിലാണ്. ഇതുകാരണം പതിനഞ്ചു വയസുള്ള മൂത്ത കുട്ടിയോട് കുഞ്ഞിനെ കുളിപ്പിക്കാൻ പറഞ്ഞെന്നും മൂത്തകുട്ടിയുടെ പരിചയക്കുറവിനെത്തുടർന്നുണ്ടായ അപകടമാണിതെന്നുമായിരുന്നു നിഷയുടെ വാദം. എന്നാൽ നിഷ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നും ആറാമതും ഗർഭിണിയായതിലുള്ള മാനക്കേടുകാരണം വിവരം ഇവർ മറച്ചുവച്ചെന്ന് അയൽക്കാരുടെ മൊഴിയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ഡിസംബർ പത്തുമുതൽ പ്രതി കസ്റ്റഡിയിലാണെന്നതും ഇവർക്ക് ശാരീരിക വൈകല്യങ്ങളുണ്ടെന്നതും കണക്കിലെടുത്ത് ജാമ്യം നൽകുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |