പാലക്കാട്: അട്ടപ്പാടിയിൽ നവജാതശിശുക്കൾ മരിച്ച ആദിവാസി കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം അനുവദിച്ചു. ദേശീയ മനുഷ്യവകാശ കമ്മീഷന്റെ നിർദേശത്തെ തുടർന്നാണിത്. 2017 മുതൽ 2019 വരെ 25 മാസത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും. ജില്ലാ കളക്ടർ അട്ടപ്പാടി സന്ദർശിച്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വിവിധ കാരണങ്ങളാലാണ് നവജാത ശിശുക്കളുടെ മരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അട്ടപ്പാടിയിലെ ശിശുരണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി അഭിഭാഷകനായ ഷൈൻ ശശിധർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ പട്ടികവർഗ കമ്മീഷൻ അട്ടപ്പാടി സന്ദർശിച്ചിരുന്നു. ആദിവാസി ഉന്നമനമെന്ന പേരിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വർഷങ്ങളായി കോടികളുടെ ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അട്ടപ്പാടിയിൽ ഗോത്രവിഭാഗത്തിന്റെ ജീവിതം മെച്ചപ്പെടുന്നില്ലെന്ന് ദേശീയ മനുഷ്യവകാശ കമ്മിഷനും കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നവജാത ശിശുക്കൾ മരിച്ച രക്ഷിതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യവകാശ കമ്മീഷൻ സർക്കാരിനോടാവശ്യപ്പെട്ടത്.ഇതോടെ ആദിവാസികളുടെ കൈകളിൽ തുക എത്തിച്ചേരുമെന്നാണ് അട്ടപ്പാടയിലെ സാമൂഹിക പ്രവർത്തകർ പറയുന്നത്.
ശിശുമരണം ഈ വർഷവും
അട്ടപ്പാടിയിൽ ഈ വർഷത്തെ ആദ്യത്തെ ശിശുമരണം പുതൂർ നടുമുള്ളി ഊരിൽ ജനുവരി പത്തിനായിരുന്നു. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിന് വളർച്ചക്കുറവ് ഉണ്ടായിരുന്നു. ഈ വർഷം ഇതുവരെ രണ്ട് കുട്ടികൾ മരിച്ചു. കഴിഞ്ഞവർഷം ഒമ്പത് ശിശുമരണങ്ങളായിരുന്നു.
കഴിഞ്ഞ വർഷം അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതതിൽ വലിയ വിമർശനങ്ങളാണ് ആരോഗ്യവകുപ്പിനും പട്ടികജാതി വികസന വകുപ്പിനും എതിരെ ഉയർന്നത്. അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
അട്ടപ്പാടിക്കായി കർമ്മ പദ്ധതി തയ്യാറാക്കുമെന്നും ആദിവാസികളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |