കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയതിന് നിർണായക തെളിവുകളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
സാക്ഷികളെ വെളിപ്പെടുത്തിയാൽ പ്രതികളുടെ ആളുകൾ അവരെ വളയുമെന്നും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ തെളിവുകൾ പുറത്തുവിടാൻ കഴിയില്ല.
വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസിൽ സാക്ഷി പറയാൻ ഹാജരായ വനിതാ ഡോക്ടറെ വിചാരണക്കോടതിയിൽ ഭീഷണിപ്പെടുത്തിയെന്നും വാദം നടത്താൻ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യമുണ്ടെന്നും ഡി.ജി.പി പറഞ്ഞു. എതിർഭാഗം അഭിഭാഷകർ ഒരുമിച്ച് എതിർക്കുന്നതിനാൽ വിചാരണക്കാേടതിയിൽ വാദിക്കാനാവില്ലെന്ന് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. വിചാരണക്കോടതിക്കെതിരെ പരാമർശങ്ങൾ നടത്തുന്നതിനെ പ്രതിഭാഗം എതിർത്തു. തുടർന്ന് ഇക്കാര്യം പരിഗണിക്കുന്നില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി.
പ്രോസിക്യൂഷന്റെ വാദം
പ്രതികളെ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. ഗൂഢാലോചനയെത്തുടർന്ന് പ്രതികൾ സ്വീകരിച്ച നടപടികൾക്ക് ചില തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം കോടതിയിൽ നൽകി. ഇവർ എത്രത്തോളം മുന്നോട്ടു പോയെന്ന് അറിയാൻ പ്രതികളെ ഒരുമിച്ചും ഒറ്റയ്ക്കും ചോദ്യം ചെയ്യണം. ഇത്തരം കേസുകളിൽ തെളിവുകൾ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടാണ്. ദിലീപിന്റെ നടപടി ഒറ്റപ്പെട്ട പ്രതികരണമല്ല.
ലൈംഗികാതിക്രമത്തിന് ക്വട്ടേഷൻ നൽകുന്ന സംഭവങ്ങൾ സിനിമകളിലാണ് കണ്ടിട്ടുള്ളത്. യഥാർത്ഥ ജീവിതത്തിലെ ദിലീപ് വ്യത്യസ്തനാണ്. നടനായ ദിലീപ് ഏറെ സ്വാധീനമുള്ള വ്യക്തിയാണ്. പ്രതികൾ പണവും സ്വാധീനവുമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാതിരിക്കാൻ കൂടിയാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |