കൊച്ചി: കേരള ഭാഗ്യക്കുറിയുടെ ഒരേ നമ്പറിലുള്ള ഒന്നിലധികം ടിക്കറ്റുകൾ അച്ചടിച്ച് സംസ്ഥാനത്തെമ്പാടും വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. കഴിഞ്ഞ 17ന് നറുക്കെടുത്ത 75 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ഡബ്ല്യു.പി 547537 വിൻ വിൻ ഭാഗ്യക്കുറി, 14ന് നറുക്കെടുത്ത 70 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള എൻ.വൈ 210992 നിർമ്മൽ ഭാഗ്യക്കുറി, 22ന് നറുക്കെടുത്ത 80 ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള കെ.എൻ 777147 കാരുണ്യ ഭാഗ്യക്കുറി എന്നിവയുടെ ടിക്കറ്റുകളിൽ ഇത്തരത്തിൽ ഇരട്ടിപ്പുണ്ടായി. ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ വീതം അച്ചടിച്ചത് വിൽപ്പനക്കാരാണ് കണ്ടെത്തിയത്.
കാക്കനാട്ടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി (കെ.ബി.പി.എസ്), തിരുവനന്തപുരം സി.ആപ്റ്റ് എന്നിവിടങ്ങളിലാണ് ലോട്ടറി അച്ചടിക്കുന്നത്. സി-ആപ്റ്റിൽ സ്ത്രീശക്തി ലോട്ടറി മാത്രമാണ് അച്ചടിക്കുന്നത്. കെ.ബി.പി.എസിൽ അച്ചടിച്ച ടിക്കറ്റുകളിലാണ് പിഴവ് സംഭവിച്ചത്. ഇത് ബോധപൂർവ്വമാണെന്ന് ലോട്ടറി വിൽപ്പനത്തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. കെ.ബി.പി.എസിൽ നിന്ന് ടിക്കറ്റുകൾ അനധികൃതമായി പുറത്തേക്ക് പോകുന്നുണ്ടെന്ന് ആരോപിച്ച സംഘടനാ ഭാരവാഹികൾ ഇവിടത്തെ തൊഴിലാളികളെ വിശദമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസ്സിലെ ലോട്ടറി ടിക്കറ്റുകൾ പരിശോധിക്കുന്നതും, കുറ്റമറ്റതെന്ന് ഉറപ്പുവരുത്തുന്നതും തൊഴിലാളികളാണ്. ഒരു ദിവസം 1.74 കോടി ടിക്കറ്റുകൾ അച്ചടിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പിഴവാണിതെന്ന് ലോട്ടറി വകുപ്പ് പറയുന്നു. കൂടുതൽ ശ്രദ്ധയോടെ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഇറങ്ങുന്ന ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ ഒരു ടിക്കറ്റിന്റെ തുക വകുപ്പ് നൽകും. മറ്റേ ടിക്കറ്റിന്റെ സമ്മാനത്തുക പ്രസിൽ നിന്ന് ഈടാക്കുമെന്നും വകുപ്പ് അധികൃതർ അറിയിച്ചു.
"പിഴവ് സംഭവിച്ച പശ്ചാത്തലത്തിൽ കെ.ബി.പി.എസിൽ ടിക്കറ്റ് പരിശോധനയ്ക്ക് 30 തൊഴിലാളികളെ അധികമായി നിയോഗിച്ചിട്ടുണ്ട്. പ്രസ്സിൽ ടിക്കറ്റ് പരിശോധന ഡിജിറ്റലാക്കാൻ പുതിയ മെഷീൻ സ്ഥാപിക്കും. ഓരോ ടിക്കറ്റ് പ്രിന്റ് ചെയ്ത് ഇറങ്ങുമ്പോഴും പരിശോധിച്ച് കുറ്റമറ്റതാക്കും."
-എബ്രഹാം റെൻ
ഡയറക്ടർ
കേരള ലോട്ടറി വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |