തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാകുന്ന മൂന്നിലൊന്ന് ജീവനക്കാർക്കും പോസിറ്രീവ്. എണ്ണൂറോളം ജീവനക്കാർ കൊവിഡ് പിടിയിലായെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസടക്കം ഒട്ടുമിക്ക വകുപ്പുകളും ഭാഗികമായോ പൂർണമായോ നിയന്ത്രണത്തിലാണ്. വിവിധ വകുപ്പുകളിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ നടന്ന ഓഫ്‌ലൈൻ മീറ്റിംഗുകളാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആക്ഷേപം. നിയമസഭാ സമിതികളുടെ യോഗങ്ങളിൽ പങ്കെടുക്കാൻ ജീവനക്കാർ നിർബന്ധിതരാവുകയാണ്. സന്ദർശകർക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ആത്യാവശ്യക്കാരല്ലാത്ത ഒട്ടനവധി പേർ ഇപ്പോഴും എത്തുന്നുണ്ടെന്നാണ് ജീവനക്കാരുടെ പരാതി.
സെക്രട്ടേറിയറ്റ് രണ്ടാഴ്‌ച അടച്ചിടണമെന്നും പഞ്ചിംഗ് ഒഴിവാക്കണമെന്നുമാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ജ്യോതിഷ് എം.എസിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയ്‌ക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി. ജീവനക്കാരുടെ എണ്ണം അമ്പത് ശതമാനമാക്കി കുറയ്‌ക്കണമെന്നാണ് ആവശ്യമെന്ന് ഭരണപക്ഷ യൂണിയനായ കേരള സെക്രട്ടേറിയറ്ര് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി പറഞ്ഞു. ചൊവാഴ്‌ച നടക്കുന്ന അവലോകന യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്നാണ് സംഘടനകളെ അറിയിച്ചിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേയ്‌ക്ക് കടക്കുമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സാമ്പത്തിക വർഷം അവസാനിക്കാറായതിനാൽ പദ്ധതി നടത്തിപ്പ് അവതാളത്തിലാകുമോയെന്നാണ് സർക്കാരിന്റെ ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |