കോട്ടയം: സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ് (35) ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട പൊലീസ് കണ്ണൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഈരാറ്റുപേട്ട സ്റ്റേഷൻ പരിധിയിലുള്ള ഹൈസ്കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കുട്ടി സ്കൂളിൽ എത്താൻ വൈകിയത് ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി വിവരം മറച്ചുവച്ചാണ് കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് പാലക്കാട് നിന്നും ഈരാറ്റുപേട്ടയിൽ എത്തിയ ഇയാൾ ലോഡ്ജിൽ മുറി എടുത്തശേഷം സ്കൂളിനു സമീപമെത്തി കുട്ടിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ലോഡ്ജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ ഉപദ്രവിച്ചശേഷം സ്കൂളിനു സമീപം ഇറക്കിവിട്ട് കടന്നുകളഞ്ഞു.
പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് ഏബ്രഹാം വർഗീസിന്റെ നേതൃത്വത്തിൽ എസ്ഐ തോമസ് സേവ്യർ, എ.എസ്.ഐ ഏലിയാമ്മ ആന്റണി, സീനിയർ സിവിൽപൊലീസ് ഓഫീസർ കെ.ആർ ജിനു, സിവിൽ പൊലീസ് ഓഫീസർ ശരത് കൃഷ്ണദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |