കൊൽക്കത്ത:തന്റെ അനുമതിയില്ലാതെ പുതിയ സ്മാർട്ട്ഫോൺ വാങ്ങിയതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്താൻ ഗുണ്ടകളെ ഏർപ്പെടുത്തിയ നാൽപ്പതുകാരൻ അറസ്റ്റിൽ. ഭർത്താവ് രാജേഷ് ഝായും അക്രമികളിലൊരാളായ സുരജിത്തും ആണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. കഴുത്തിന് സാരമായി പരിക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സകയിലാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി കൊൽക്കത്തയുടെ തെക്കൻ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിലാണ് സംഭവം നടന്നത്. രാത്രി വീടിന്റെ പ്രധാന വാതിൽ പൂട്ടാൻ പോയ ഭർത്താവ് അധികനേരമായിട്ടും മുറിയിലേയ്ക്ക് തിരികെ വരാത്തതിനെ തുടർന്ന് യുവതി അന്വേഷിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് രണ്ട് ഗുണ്ടകൾ ചേർന്ന് അവരെ ആക്രമിച്ചത്. തുടർന്ന് പരിക്കേറ്റ യുവതി വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്തം വാർന്നൊഴുകുന്ന നിലയിൽ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെയും ഒരു ഗുണ്ടയെയും ഇവർ പിടികൂടി. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
കുറച്ച് മാസങ്ങൾക്കു മുമ്പ് ഒരു സ്മാർട്ട്ഫോൺ വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അയാൾ അത് നിരസിക്കുകയായിരുന്നു. പിന്നീട് ട്യൂഷനെടുത്ത് കിട്ടിയ പണം ഉപയോഗിച്ച് ഈ മാസം ഒന്നാംതിയതിയാണ് അവർ പുതിയ ഫോൺ വാങ്ങിയത്. ഇതറിഞ്ഞ് പ്രകോപിതനായ ഭർത്താവ് അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |