തിരുവനന്തപുരം: സർക്കാർ സർവീസിൽ പട്ടിക ജാതി-പട്ടിക വർഗ പ്രാതിനിദ്ധ്യം പരിശോധിക്കുന്നതിനും സ്‌പെഷ്യൽ റിക്രൂട്ട് മെന്റ് നടപടികൾ കാര്യക്ഷമമാക്കുന്നതിനുമായി രൂപീകരിച്ച പൊതു ഭരണ (എംപ്ലോയ്‌മെന്റ് സെൽ- ബി) വകുപ്പ് നിറുത്തലാക്കി.പൊതുഭരണ സെക്രട്ടറിയേറ്റിലെ ജോലിഭാരം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനായി രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ശുപാർശ പ്രകാരമാണിത്.
87 വകുപ്പുകളിലെ വാർഷിക അവലോകനവും, പട്ടിക വിഭാഗക്കാരുടെ നിയമനങ്ങളും പരിശോധിക്കുന്ന സെല്ലിനെയാണ് എ സെക്ഷനിൽ ലയിപ്പിച്ചത്. ഇതോടെ,ഒഴിവുള്ള തസ്തികകളിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് കണ്ടെത്താൻ കഴിയാതെ വരുമെന്നാണ് ആശങ്ക. എംപ്ലോയ്‌മെന്റ് സെൽ-ബി യിലെ സെക്ഷൻ ഓഫീസറെ വ്യവസായ വകുപ്പിലേക്കും അസിസ്റ്റന്റുമാരെ പൊതുഭരണ (കോർഡിനേഷൻ)വകുപ്പിലേക്കും പുനർ വിന്യസിച്ചു. രണ്ടു വകുപ്പുകളെയും സംയോജിപ്പിച്ച് പൊതുഭരണ (എംപ്ലോയ്‌മെന്റ് സെൽ ) വകുപ്പ് എന്നു പേര് മാറ്റി.
എസി/എസ്.ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച അവലോകന പുരോഗതി റിപ്പോർട്ട് തയ്യാറാക്കുക, സംവരണം സംബന്ധിച്ച നിർദ്ദേശങ്ങളുടെ മാനുവൽ തയ്യാറാക്കുക , പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപിക്കുക എന്നിവയാണ് പൊതു ഭരണ (എംപ്ലോയ്‌മെന്റ് സെൽ - ബി)വകുപ്പിൽ നടന്നു വന്നിരുന്നത്. 2019 വരെ സെൽ ബി വകുപ്പ് നടത്തിയ പരിശോധനയിൽ 2000 ൽ പരം ഒഴിവുകൾ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിനായി റിപ്പോർട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പിലാക്കിയപ്പോൾ സർക്കാർ സർവീസിലെ മുന്നോക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം പരിശോധിക്കുന്നതിനായി പൊതുഭരണ (കോർഡിനേഷൻ)വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു.ഈ വകുപ്പിലേക്കാണ് പൊതുഭരണ (എംപ്ലോയ്‌മെന്റ് സെൽ-ബി) വകുപ്പിലെ അസിസ്റ്റന്റുമാരെ പുനർ വിന്യസിച്ചത്.
ഇരുന്നൂറോളം ഗസറ്റഡ് തസ്തികകളും ഒഴിവ്
2019 സെപ്തംബർ 30 ലെ കണക്കനുസരിച്ച് പട്ടികജാതി വിഭാഗത്തിൽ 52 ഗസറ്റഡ്, 761 നോൺ ഗസറ്റഡ്, 75 ലാസ്റ്റ് ഗ്രേഡ് അടക്കം 888 തസ്തികകളിലാണ് ഒഴിവുള്ളതായി കണ്ടെത്തിയത്. പട്ടികവർഗ വിഭാഗത്തിൽ 127 ഗസറ്റഡ്, 910 നോൺ ഗസറ്റഡ്, 42 ലാസ്റ്റ് ഗ്രേഡ് അടക്കം 1079 തസ്തികകളും. സ്‌പെഷ്യൽ സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി തുടങ്ങിയ പദവികളിൽ മതിയായ പട്ടിക വിഭാഗക്കാരില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയോളം ഒഴിവുകൾ പി.എസ്.സിക്ക് സെൽ ബി വകുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് വകുപ്പിൽ 3 ഡിവൈ.എസ്.പിമാർ,ഫോറൻസിക് സയൻസ് അസി.ഡയറക്ടർ, 6 സർക്കിൾ ഇൻസ്പെക്ടർ അടക്കം 15 തസ്കികകൾ കുറവെന്ന് കണ്ടതിനാൽ റിസർവ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |