കോയമ്പത്തൂർ: പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ചു കയറി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിച്ച ബി ജെ പി നേതാവ് അറസ്റ്റിൽ. ബി എം എസ് കോയമ്പത്തൂർ ജില്ലാ സെക്രട്ടറിയായ എം ഭാസ്‌കരനാണ് (39) ജാമ്യമില്ലാ വകുപ്പുകൾ ചുമത്തപ്പെട്ട് അറസ്റ്റിലായത്. കോയമ്പത്തൂർ പൂലുവപ്പട്ടി ടൗൺ പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ഭാസ്‌കരനെ കൂടാതെ അതിക്രമം നടത്തിയ പതിനൊന്ന് പേർക്കെതിരെയും കോയമ്പത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രധാനമന്ത്രിയുടെ ചിത്രം പഞ്ചായത്ത് ഓഫീസിൽ സ്ഥാപിക്കാൻ ഏറെ നാളായി ആവശ്യപ്പെട്ടിട്ടും നടപ്പിലാക്കാതിരുന്നത് കൊണ്ടാണ് ഭാസ്‌കരനും സംഘവും ചിത്രം ചുമരിൽ തൂക്കാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ചിത്രം ചുമരിൽ തൂക്കാനുള്ള ചുറ്റികയും ആണിയുമൊക്കെയായിട്ടായിരുന്നു വരവ്. ചിത്രം സ്ഥാപിക്കുന്നതിന്റെ ദൃശ്യങ്ങൾ ഭാസ്‌കരൻ തന്നെയായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ച്ചതും.
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും ചിത്രങ്ങൾ ഓഫീസിൽ സ്ഥാപിച്ചിരിക്കുമ്പോൾ പ്രധാനമന്ത്രി മോദിയുടെ ഛായാചിത്രം ഓഫീസിനുള്ളിൽ സ്ഥാപിച്ചുകൂടാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി പ്രവർത്തകർ ചോദിച്ചു. മോദിയുടെ ചിത്രം ചുമരിൽ തൂക്കണമെന്ന ഭാസ്‌കരന്റെ ആവശ്യം കളക്‌ടറുടെ അനുമതിയില്ലാതെ നടക്കില്ലെന്ന് പറഞ്ഞ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഒഫീസർ രംഗസാമി നിരാകരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത് പാകിസ്ഥാനിൽ ആണോയെന്ന് ചോദിച്ച് ഇവർ വാക്കേറ്റമുണ്ടാക്കുകയും മോദിയുടെ ചിത്രം ബലമായി ചുമരിൽ സ്ഥാപിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതരുടെ പരാതിയെ തുടർന്നാണ് ഭാസ്കരനും മറ്റ് 11 പേർക്കുമെതിരെ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ഭാസ്കരനെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |