തിരുവനന്തപുരം: അധികാരത്തിനായി എന്തും ചെയ്യാമെന്നുള്ള ഒരു പ്രസ്ഥാനത്തിന്റെ ധിക്കാരത്തിനേറ്റ രാഷ്ട്രീയവും നിയമപരവുമായ പ്രഹരമാണ് ഉമ്മൻ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുള്ള കോടതി വിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇത് ചരിത്രത്തിന്റെ കാവ്യനീതിയാണ്.
ഏഴു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സത്യം വിജയിച്ചിരിക്കുന്നു.
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിനെ പരാജയപ്പെടുത്താൻ എൽ.ഡി.എഫിന് സാധിച്ചത് പ്രചണ്ഡമായ സോളാർ പ്രചാരണത്തിലൂടെ ആയിരുന്നു. അധികാരത്തിലെത്തിയ എൽ.ഡി.എഫ് പിന്നീട് സോളാർ പോലുള്ള വിഷയങ്ങളുന്നയിക്കാനും നേരത്തേ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാനും തയ്യാറായില്ല. എന്നാൽ, നിയമസഭാതിരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും സരിതയെ മുൻനിറുത്തി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന അന്തർനാടകങ്ങൾ നടത്തി.
സത്യം മറനീക്കി പുറത്തുവന്നപ്പോളത് സി.പി.എമ്മിന്റെ മുഖത്തേറ്റ ദാക്ഷിണ്യമില്ലാത്ത തിരിച്ചടിയായി. ഒരക്ഷരം സോളാർ വിധി സംബന്ധിച്ച് പാർട്ടി പ്രതികരിച്ചിട്ടില്ല. കേരളം മുഴുവൻ ആദരപൂർവം നോക്കിക്കാണുന്ന ഉമ്മൻചാണ്ടിയെ കേരളീയ സമൂഹത്തിനു മുന്നിൽ ക്രൂര വിചാരണ നടത്തി ഉന്മാദിച്ചവർ മാപ്പ് എന്ന രണ്ടക്ഷരമെങ്കിലും കേരളത്തോട് വിളിച്ചുപറയാനുള്ള രാഷ്ട്രീയ മാന്യത കാണിക്കണം.
സോളാർ സമരത്തിന് ശേഷമാണ് കെ. എം. മാണിക്കെതിരെ ആരോപണവുമായി വന്നത്. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന മെഷീനുണ്ടെന്ന് പറഞ്ഞത് വിസ്മരിക്കുകയല്ല, അപ്പാടെ വിഴുങ്ങുകയാണുണ്ടായത്. മാണിക്കെതിരായ കോടതി പരാമർശം പോലും തിരുത്തി. പക്ഷേ കേരള നിയമസഭയിൽ നടത്തിയ അക്രമം സമരത്തിന്റെ സംസാരിക്കുന്ന ചിത്രങ്ങൾ കേരളത്തിന്റെ മനസ്സിലിപ്പോഴുമുണ്ട്. ഉടുമുണ്ട് മടക്കികുത്തി തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കും വിധം ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ തേർവാഴ്ച കോടതി പരിശോധനയിലാണ്.
ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും രാഷ്ട്രീയത്തിന് താത്കാലിക വിജയം കാണാനായേക്കാമെങ്കിലും ആത്യന്തിക വിജയം ശരിയുടെ പക്ഷത്ത് തന്നെയായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.
അഴിമതിക്കേസിൽ നിന്നു രക്ഷപ്പെടാൻ ശ്രമം
ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളിൽ നിന്നു രക്ഷപ്പെടാൻ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.
ലോകായുക്തയുടെ പിടി വീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചത്.
നാളെ ജുഡീഷ്യറിയെയും മറ്റു നിയമ സംവിധാനങ്ങളെയും ഇല്ലാതാക്കും. ലോക്പാൽ ബില്ലിനു മുർച്ച പോരെന്ന് വാതോരാതെ പ്രസംഗിച്ചവരാണ് ഇപ്പോൾ സ്വന്തം കാര്യം വന്നപ്പോൾ അതെല്ലാം വിഴുങ്ങിയത്. അഴിമതിക്കെതിരായ സി.പി.എമ്മിന്റെ ഗീർവാണം അധര വ്യായാമം മാത്രമാണ്.
കണ്ണൂർ വി.സി പുനർനിയമനവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത ഉത്തരവിട്ടത് ദിവസങ്ങൾക്ക് മുൻപായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ആരോപണവിധേയായി പ്രതിസ്ഥാനത്താണ്. ദുരിതാശ്വാസനിധിയിൽ നിന്നും അനർഹർക്ക് സഹായം നൽകിയതിന് മുഖ്യമന്ത്റിക്കെതിരായ പരാതിയും ലോകായുക്തയുടെ പരിഗണനയിലാണ്. ഇവയിൽ തിരിച്ചടി ഉണ്ടായാൽ അതിനെ മറികടക്കാനുള്ള തത്രപ്പാടിന് ഗവർണർ കൂട്ടുനിൽക്കരുതെന്ന് സുധാകരൻ അഭ്യർത്ഥിച്ചു.
ലോകായുക്തയെ നിർജ്ജീവമാക്കാൻ: വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാനത്തെ അഴിമതി നിരോധന സംവിധാനങ്ങളെ നിർജ്ജീവമാക്കാനാണ് ലോകായുക്ത ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ രഹസ്യമായി പാസാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. . ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഗവർണർക്കോ മുഖ്യമന്ത്രിക്കോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധിതള്ളാമെന്ന ഭേദഗതി നടപ്പായാൽ സംവിധാനത്തിന്റെ പ്രസക്തി നഷ്ടമാകും. ലോകായുക്ത സുപ്രീം കോടതി മുൻ ജഡ്ജിയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസോ ആയിരിക്കണമെന്ന വ്യവസ്ഥ തിരുത്തി ഹൈക്കോടതി ജഡ്ജി മതിയെന്ന ഭേദഗതി ഇഷ്ടക്കാരെ നിയമിക്കാനാണ്. മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദുവിനുമെതിരായ കേസുകളിൽ നിന്ന് തലയൂരാനാണ് ഭേദഗതി. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ മരുന്ന് വാങ്ങൽ അഴിമതി, കെ-റെയിൽ കേസുകൾ എന്നിവ ലേകായുക്തയുടെ മുന്നിൽ വരരുതെന്നും ലക്ഷ്യമിട്ടാണ് സർക്കാർ നീക്കമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |