ന്യൂഡൽഹി: ജമ്മുകാശ്മീരിൽ നിന്നുള്ള ഉന്നത കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പദ്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ ഭിന്നത.
കോൺഗ്രസിന്റെ സംഘടനാ സംവിധാനത്തെ തള്ളിപ്പറഞ്ഞ് സോണിയ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളിൽ പ്രമുഖനായ ഗുലാം നബി പത്മഭൂഷൺ സ്വീകരിച്ചതിനെതിരെ വിമർശനം. പത്മഭൂഷൺ നിരസിച്ച സി.പി.എം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ അദ്ദേഹം അഭിനന്ദിച്ച കോൺഗ്രസ് നേതാവ് ജയറാം രമേശ്, ഗുലാമിനെ രൂക്ഷമായി വിമർശിച്ചു. ബുദ്ധദേവ് ആസാദ് (സ്വതന്ത്രൻ) ആയി. ഗുലാം (അടിമ) ആയില്ലെന്നായിരുന്നു ജയറാം രമേശിന്റെ പരിഹാസം.
അതേസമയം, പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചില്ല.
മറ്റൊരു ജി 23 നേതാവായ മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു. ഗുലാം നബി ആസാദിന്റെ സംഭാവനകൾ രാജ്യം തിരിച്ചറിയുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തെ ആവശ്യമില്ലെന്നാണ് പറയുന്നത്. ഗുലാം നബിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജി 23 അംഗമായ ശശി തരൂരും ഗുലാം നബിയെ അഭിനന്ദിച്ചു. നമ്മുടെ എതിർചേരിയിലുള്ള സർക്കാർ ഭരിക്കുമ്പോൾ പൊതുപ്രവർത്തനത്തിന് ഒരാളെ അംഗീകരിക്കുന്നത് അഭിനന്ദനാർഹമാണെന്ന് തരൂർ പറഞ്ഞു. കോൺഗ്രസ് നേതാവും മുൻ നിയമമന്ത്രിയുമായ അശ്വനി കുമാറും ആസാദിനെ പിന്തുണച്ച് ജയറാം രമേശിനെ വിമർശിച്ചു.
ശിവസേനയുടെ പ്രിയങ്ക ചതുർവ്വേദിയും ജയറാം രമേശിനെതിരെ രംഗത്തെത്തി. ഒരു ദേശീയ ബഹുമതി നിരസിച്ചയാളെ ആസാദെന്നും സ്വീകരിച്ചയാളെ ഗുലാമെന്നും വിളിക്കുന്നത് തരംതാണതാണെന്ന് പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |