തിരുവനന്തപുരം: ക്ഷീര കർഷകർക്ക് ലിറ്ററൊന്നിന് 2 രൂപ വീതം അധികപാൽ വില നൽകുമെന്ന് തിരുവനന്തപുരം മേഖലാ യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ അറിയിച്ചു. ഫെബ്രുവരി ഒന്ന് മുതൽ അധികവില നിലവിൽ വരും. സംഘത്തിലളക്കുന്ന പാലിന് ഒന്നര രൂപം വീതം കർഷകർക്ക് ലഭിക്കും. സംഘങ്ങൾക്ക് ലിറ്ററിന് 50 പൈസ വീതം അധിക മാർജിനായി ലഭിക്കും. ഉത്പാദന ചെലവ് വർദ്ധിക്കുന്നതും കൊവിഡ് മൂന്നാം തരംഗവും മുന്നിൽ കണ്ടാണ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുളളത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നടന്ന മേഖലാ യൂണിയന്റെ വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. നാലു ജില്ലകളിലായി ക്രമീകരിച്ച 28 കേന്ദ്രങ്ങളിലായാണ് കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുയോഗം നടത്തിയത്. 751 സംഘം പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു. ജില്ലാടിസ്ഥാനത്തിലുളള തിരഞ്ഞെടുപ്പ് ഉൾപ്പെടെയുളള ബൈലോ ഭേദഗതികൾ പൊതുയോഗം പാസാക്കി. ഏഴു മാസത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണ കാലയളവിനുളളിൽ 11.5 കോടി രൂപയുടെ വിവിധ സഹായങ്ങൾ ക്ഷീര കർഷകർക്ക് നൽകുകയുണ്ടായി. 1158 കോടി രൂപയുടെ വാർഷിക ബഡ്‌ജറ്റ് പൊതുയോഗം അംഗീകരിച്ചു. അനുസ്‌മരണ പ്രമേയം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.ആർ.മോഹനൻപിളള അവതരിപ്പിച്ചു. വി.എസ്.പദ്മകുമാർ സ്വാഗതം പറഞ്ഞു. മാനേജിംഗ് ഡയറക്‌ടർ സി.എസ്.കോണ്ട റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |