അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ ക്വാർട്ടറിൽ
ആന്റിഗ്വ: അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ 4 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം നേടി അഫ്ഗാനിസ്ഥാൻ സെമിഫൈനലിൽ കടന്നു. ആവേശകരമായ സൂപ്പർ ലീഗ് ക്വാർട്ടറിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 47.1 ഓവറിൽ 134 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ ശ്രീലങ്ക 46 ഓവറിൽ 130 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ടീം ഐ.സി.സിയുടെ ഒരു പ്രധാന ടൂർണമെന്റിന്റെ സെമിയിൽ കടക്കുന്നത്. അവരുടെ സീനിയർ ടീമിന് പോലും ഇതുവരെ സാധിക്കാത്ത് നേട്ടമാണ് സുലൈമാൻ സഫിയുടെ നേതൃത്വത്തിൽ കൗമാരനിര സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 7/43 എന്ന നിലയിൽ ശ്രീലങ്ക തകർന്നിരുന്നു. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്ടൻ ധുനിത് വെല്ലാലെഗയും (34), രവീൺ ഡി സിൽവയും(21) ലങ്കയെ രക്ഷിക്കുമെന്ന് തോന്നിച്ചെങ്കിലും ടീം സ്കോർ 112ൽ വച്ച് വെല്ലാലെഗെ ഖാരോട്ടിന്റെ പന്തിൽ നൂർ പിടിച്ച് പുറത്തായതോടെ അഫ്ഗാൻ ആഘോഷം തുടങ്ങി. അവസാന വിക്കറ്റിൽ വിനുജ രാൺപോളും (പുറത്താകാതെ 11) ട്രെവീൺ മാത്യുവും (4) വീണ്ടും പ്രതീക്ഷ നൽകിയെങ്കിലും ലക്ഷ്യത്തിനരികെ ട്രെവീൺ റണ്ണൗട്ടാവുകയായിരുന്നു. നേരത്തേ 10 റൺസ് നൽകി 5 വിക്കറ്റെടുത്ത വിനുജയാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. സെമിയിൽ ഇംഗ്ലണ്ടാണ് അഫ്ഗാന്റെ എതിരാളി.
ഇന്ത്യയ്ക്ക് ഇന്ന് ക്വാർട്ടർ
നിലവിലെ റണ്ണറപ്പുകളായ ഇന്ത്യ ഇന്ന് ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞ തവണ ഫൈനലിലേറ്റ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് കൈ വന്നിരിക്കുന്നത്. ഇന്ത്യൻ ക്യാമ്പിൽ കൊവിഡിന്റെ പിടിയിലായിരുന്ന താരങ്ങൾ എല്ലാം സുഖം പ്രാപിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |