കൊച്ചി: ശുചീകരണത്തൊഴിലാളി കാറിടിച്ചു മരിച്ച കേസിൽ അറസ്റ്റിലായ രണ്ട് യുവാക്കൾക്കെതിരെ പോക്‌സോ കേസും. സ്‌കൂൾ വിദ്യാർത്ഥിനികളെ കഞ്ചാവ് നൽകി പീഡിപ്പിച്ചെന്നാണ് തൃപ്പൂണിത്തുറ അരഞ്ഞാണിയിൽ വീട്ടിൽ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പള്ളിയിൽ വീട്ടിൽ സോണി (25) എന്നിവർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്.
കഴിഞ്ഞ ദിവസം കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം ഇവർ ഓടിച്ചിരുന്ന കാറിടിച്ച് നഗരത്തിലെ ശുചീകരണ തൊഴിലാളി മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓട്ടോയും സ്‌കൂട്ടറുമുൾപ്പെടെ ഇടിച്ചുതെറിപ്പിച്ച് നിറുത്താേെപായ ഇവരെ നാട്ടുകാർ കലൂർ ദേശാഭിമാനി ജംഗ്ഷനിൽ വാഹനം തടഞ്ഞു നിറുത്തിയാണ് പിടികൂടിയത്. കാറിന്റെ ഡിക്കിയിലും ഡാഷ് ബോക്സിലും നിന്ന് കഞ്ചാവ് ബീഡികളും ലഭിച്ചു. അമിവേഗത്തിൽ കാറോടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയതിന് പുറമേ, കഞ്ചാവ് കൈവശം വച്ചതിന് എൻ.ഡി.പി.എസ് കേസും ഇവർക്കെതിരെ ചുമത്തി അന്ന് ജാമ്യത്തിൽ വിട്ടിരുന്നു.
കാറിൽ യൂണിഫോമിൽ മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികളുമുണ്ടായിരുന്നെന്ന് ദൃക്സാക്ഷികൾ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ കണ്ടെത്തി ചോദ്യം ചെയ്‌പ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. സി.സി.ടിവികൾ പരിശോധിച്ചാണ് പെൺകുട്ടികൾ കാറിലുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്. പ്രതികൾ കഞ്ചാവ് നൽകി പീഡിപ്പിച്ചതായി വിദ്യാർത്ഥിനികൾ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകുകയായിരുന്നു.
ഇന്നലെ വീണ്ടും അറസ്റ്റിലായ ജിത്തുവിനെയും സോണിയേയും കോടതി റിമാൻഡ് ചെയ്തു. മെഡിക്കൽ റെപ്രസന്റേറ്റീവാണ് ജിത്തു. സോണിക്ക് ജോലിയില്ല. കാർ ജിത്തുവിന്റെ സഹോദരന്റെ പേരിലുള്ളതാണ്.
പെൺകുട്ടികൾ ഇറങ്ങിയോടി
അപകടത്തിന് ശേഷം കാറുമായി മുന്നോട്ട് പോയ പ്രതികൾ പെൺകുട്ടികളെ നിമിഷനേരം കൊണ്ട് റോഡിലിറക്കിവിട്ടു. തുടർന്ന് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. മൂന്ന് കുട്ടികളും ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
അടുപ്പം ഇൻസ്റ്റാ വഴി
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് യുവാക്കൾ പെൺകുട്ടികളെ വലയിലാക്കുന്നത്. പ്രണയം നടിച്ച് കഞ്ചാവുൾപ്പെടെ നൽകി ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ഇവരുടെ രീതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |