കൊച്ചി: യുക്രെയിനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അഭിഭാഷക ദമ്പതികളുടെ മകളെ കീവിൽ നിന്ന് നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജി ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് പരിഗണിക്കവെയാണ് കേന്ദ്രം നിലപാടറിയിച്ചത്.
19,000ലേറെ ഇന്ത്യക്കാരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയെന്നും ഇവരെ സൗജന്യമായി ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു അറിയിച്ചു. യുക്രെയിനിന്റെ അതിർത്തി രാജ്യങ്ങളിലേക്ക് കേന്ദ്രമന്ത്രിമാർ ഉടൻ പുറപ്പെടും. തുടർനടപടികൾക്ക് അവർ നേതൃത്വം നൽകും. വിദേശകാര്യ മന്ത്രാലയം യുക്രെയിനിലെയും സമീപ രാജ്യങ്ങളിലെയും എംബസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയിലെ റഷ്യൻ അംബാസഡറുമായി ചർച്ച നടത്തി. റഷ്യൻ ഭരണകൂടത്തിന്റെ സഹകരണം കൂടി ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |