ചേർപ്പ് : വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട വൃദ്ധയുടെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യപിക്കാൻ പണത്തിനായി വൃദ്ധയെ കൊന്ന കേസിൽ ചെറുമകൻ അറസ്റ്റിൽ.
കടലാശ്ശേരി ഊമൻപിള്ളി പരേതനായ വേലായുധന്റെ ഭാര്യ കൗസല്യയുടെ (78) മരണവുമായി ബന്ധപ്പെട്ട് ചെറുമകൻ ഗോകുലിനെയാണ് (32 ) തൃശൂർ റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് കൗസല്യയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതമാകാമെന്ന് കരുതിയെങ്കിലും കൈയിലെ വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയാക്കി. ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി, ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൃത്യം തെളിയുന്നത്.
അമ്മൂമ്മയെ കഴുത്തു ഞെരിച്ചുകൊന്ന് കൈയിലെ വള ഊരിയെടുത്ത ഗോകുൽ അത് ചേർപ്പിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചു. വള ധനകാര്യ സ്ഥാപനത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു. പണയം വച്ച് ലഭിച്ച ഇരുപത്തയ്യായിരത്തിൽ മൂവായിരം രൂപയെടുത്ത് കൂട്ടുകാരുമൊത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് മരണാനന്തര ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. ഇതിനിടെ പലവട്ടം മദ്യപാനവും നടത്തി. മക്കൾ സ്വന്തമായി വീടു വച്ചു താമസം മാറിയതോടെ ഒറ്റയ്ക്കായിരുന്നു കൗസല്യയുടെ താമസം. തൊട്ടടുത്ത് താമസിക്കുന്ന മൂത്തമകന്റെ മകനാണ് ഗോകുൽ. പ്രണയ വിവാഹം ചെയ്ത ഗോകുലുമായി പിരിഞ്ഞ് ഭാര്യയും രണ്ടു കുട്ടികളും ഭാര്യ വീട്ടിലാണ് താമസം. കൂട്ടു കൂടി മദ്യപിക്കുന്ന ശീലമുള്ളയാളാണ് ഗോകുൽ. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയും ഗോകുൽ തന്റെ പദ്ധതിക്കായെത്തിയിരുന്നു. എന്നാൽ വഴിയിലെ ആളുകളുടെ സാന്നിദ്ധ്യം തടസമായി. പിന്നീട് രണ്ടരയോടെ വീണ്ടുമെത്തിയാണ് കൃത്യം നടത്തിയത്. പണയം വയ്ക്കാനായി വള ചോദിച്ചെങ്കിലും കള്ളുകുടിക്കാനല്ലേ എന്നു ചോദിച്ച് കൗസല്യ എതിർത്തു. ഇതോടെ പിറകിൽ നിന്ന് പിടിച്ച് നിലത്തുകിടത്തി ദേഹത്ത് കയറി ഇരുന്നു മൂക്കും വായയും പൊത്തിപ്പിടിച്ചു, തലയിണ എടുത്ത് മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. വളയും റോൾഡ് ഗോൾഡ് മാലയും ഊരിയെടുത്ത് സ്ഥലം വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |