ചെന്നൈ: ചെന്നൈ കോർപ്പറേഷന്റെ ചരിത്രത്തിലെ ആദ്യ ദളിത് വനിതാ മേയറാനൊരുങ്ങി ഇരുപത്തിയെട്ടുകാരി ആർ. പ്രിയ. ഇന്ന് നടക്കുന്ന മേയർ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ മേയർ സ്ഥാനാർത്ഥിയായി പ്രിയയെ നാമനിർദ്ദേശം ചെയ്തു.
ഡി.എം.കെയ്ക്ക് ഭൂരിപക്ഷമുള്ളതിനാൽ പ്രിയയ്ക്ക് പദവി ഉറപ്പാണ്. ചെന്നൈയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന റെക്കാഡും പ്രിയയ്ക്ക് സ്വന്തം. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പട്ടികജാതി വനിതയ്ക്ക് മേയർ പദവി സംവരണം ചെയ്തിരുന്നു. ഇതോടെ താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാകാനുള്ള അവസരമാണ് പ്രിയയ്ക്ക് ലഭിച്ചത്. തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറെ നിർണായകമായ പദവികളിൽ ഒന്നാണിത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനും മുമ്പ് ഇതേ പദവി വഹിച്ചിട്ടുണ്ട്.
മംഗലപുരത്തെ 74ാം വാർഡിൽ നിന്നാണ് പ്രിയ തിരഞ്ഞെടുക്കപ്പെട്ടത്. പെരമ്പൂർ മുൻ എം.എൽ.എയും ഡി.എം.കെ നേതാവുമായിരുന്ന ചെങ്ങൈ ശിവത്തിന്റെ കൊച്ചുമകളായ പ്രിയ മദ്രാസ് സർവകലാശാലയിൽ നിന്ന് എം.കോം ബിരുദം നേടിയിട്ടുണ്ട്. 18 വയസ് മുതൽ പാർട്ടി അംഗമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |