ആലപ്പുഴ: കതിർ ചൊട്ടയെത്തിയ നെൽച്ചെടികളിൽ മഞ്ഞളിപ്പ്, ഇലകരിച്ചിൽ രോഗം വ്യാപിക്കുന്നതിനെത്തുടർന്ന് കർഷകർ ആശങ്കയിൽ. പുഞ്ചകൃഷി ഇറക്കിയ കുട്ടനാട്, അപ്പർകുട്ടനാട് പാടശേഖരങ്ങളിലും കരിനിലങ്ങളിലുമാണ് രോഗഭീഷണി.
മണ്ണിൽ പുളി, ഉപ്പുരസം എന്നിവയുടെ അളവ് കൂടിയാൽ മഞ്ഞളിപ്പ് രോഗം ഉണ്ടാകാനുളള സാദ്ധ്യത കൂടുതലാണ്. ഇപ്പോൾ മിക്ക പാടശേഖരങ്ങളിലും ഇലകരിച്ചിൽ രോഗം വ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് ശേഷമുള്ള അമിത ചൂടും ജലത്തിന്റെ അളവ് കുറഞ്ഞതുമാണ് രോഗവ്യാപനത്തിന് കാരണം. മങ്കൊമ്പ് കീടനിയന്ത്രണ കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ച് കഷകർ പ്രതിരോധ മരുന്ന് തളിച്ചു തുടങ്ങിയിട്ടുണ്ട്. നല്ല തണുപ്പിനും കനത്ത മഴയ്ക്കും ശേഷമാണ് നെൽച്ചെടികളിൽ രോഗം പ്രകടമാകുന്നത്.
70 മുതൽ 80 ദിവസം വരെ പ്രായമുള്ള നെൽച്ചെടികളിലാണ് രോഗബാധ കൂടുതൽ. ബാക്ടീരിയയാണ് രോഗാണു. രോഗം ബാധിച്ച് ഏഴു മുതൽ 15 ദിവസം വരെ കഴിഞ്ഞാണ് നെൽച്ചെടികളിൽ ലക്ഷണം പുറത്തു കാണുന്നത്. നെല്ലോലകളുടെ ഇരുവശങ്ങളിലൂടെയോ നടുഞരമ്പിൽ കൂടിയോ മുകളിൽ നിന്നു താഴേയ്ക്ക് മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിൽ കരിച്ചിൽ ബാധിക്കും.
രോഗപ്രതിരോധം
ഇലകരിച്ചിൽ
തുടക്കത്തിൽ 20 ഗ്രാം പച്ച ചാണകം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി ആറ് മണിക്കൂറിനുശേഷം തെളി ഊറ്റിയെടുത്ത് അരിച്ച് ഒരു ലിറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണസ് ഫ്‌ളൂറസെൻസ് ചേർത്ത് തളിച്ച് നിയന്ത്രിക്കാം. രോഗം വ്യാപകമായാൽ സ്‌ട്രോപ്രാമൈസിൻ സൾഫേറ്റ്, ടെട്രാസൈക്ലിൻ ഹൈഡ്രോക്ലോറൈഡ് എന്നിവ ചേർന്ന ആന്റിബയോട്ടിക് ഫോർമുലേഷനുകൾ രണ്ട് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ തളിക്കണം.
മഞ്ഞളിപ്പ്
നെൽച്ചെടികളിൽ നിംഫുകളാണ് കൂടുതലായി കാണുന്നതെങ്കിൽ ബ്യൂപ്രോഫെസിൻ 25 എ.സി.സി അടങ്ങിയ കീടനാശിനി 10 ലിറ്റർ വെള്ളത്തിന് 20 മില്ലി എന്ന തോതിൽ തളിക്കണം. മുതിർന്ന മുഞ്ഞകൾക്ക് ഡൈനെറ്റോഫുറാൻ 20 എസ്.ജി അടങ്ങിയ കീടനാശിനി കുറഞ്ഞത് അഞ്ച് ഗ്രാം 10 ലിറ്റർ വെള്ളത്തിൽ തളിക്കാം. നെൽച്ചെടികളുടെ ചുവട്ടിൽ വീഴത്തക്കവണ്ണം വകഞ്ഞുവച്ച് വേണം കീടനാശിനി പ്രയോഗിക്കാൻ. നെൽച്ചെടി പൂവിടുന്ന സമയത്ത് ഒരു കാരണവശാലും മരുന്ന് തളി നടത്താൻ പാടില്ല.
'ഒറ്റപ്പെട്ടസ്ഥലങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിത്തിലും ജൈവവളത്തിലും സ്യൂഡോമോണസ് ഫ്‌ളൂറസെൻസ് ചേർത്താൽ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം. ആദ്യഘട്ടത്തിൽ ജൈവകീടനാശിനി കൊണ്ട് ഇലകരിച്ചിൽ നിയന്ത്രിക്കാനാകും. മഞ്ഞളിപ്പ് ഏതു തരത്തിലാണെന്ന് കണ്ടെത്തിയ ശേഷമേ പ്രതിരോധമാർഗം സ്വീകരിക്കാനാകൂ.
- സ്മിത, അസി. ഡയറക്ടർ, മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |