കൊട്ടാരക്കര: നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗവുമായ ഫൈസൽ ബഷീറിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ രണ്ടാം പ്രതി ഉപയോഗിച്ച ആയുധം കണ്ടെത്തുക, ഗൂഢാലോചനയിൽ മറ്റാരൊക്കെയുണ്ടെന്ന് കണ്ടെത്തുക, പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കണ്ടെത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കൊട്ടാരക്കര പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി നെടുവത്തൂർ ചാലൂക്കോണം വടക്കേക്കര മേലതിൽ അനീഷ്(23), വടക്കേക്കര മേലതിൽ സതീഷ്(22), മേലില രാധ വിലാസത്തിൽ പ്രവീൺകുമാർ(35), ഇരണൂർ ശ്രീവിലാസത്തിൽ ഉണ്ണികൃഷ്ണപിള്ള(36) എന്നിവരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകുകയായിരുന്നു. നാലിന് പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കണം. ആർ.എസ്.എസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. സർക്കാരിനുവേണ്ടി അസി.പബ്ളിക് പ്രോസിക്യൂട്ടർ റോയി ടൈറ്റസ് കോടതിയിൽ ഹാജരായി. 24ന് രാത്രി 9.30ന് കൊട്ടാരക്കര മുസ്ളീംസ്ട്രീറ്റ് പാലത്തിന് സമീപത്തുവച്ചായിരുന്നു ബൈക്കിലെത്തിയ സംഘം ഫൈസൽ ബഷീറിനെ ആക്രമിച്ചത്. എട്ട് പ്രതികളെയാണ് ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |