റിയാദ് : റഷ്യ- യുക്രെയിൻ സംഘർഷത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ സൗദി അറേബ്യ തയ്യാറാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
വ്യാഴാഴ്ച രാത്രി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് സൗദി നിലപാട് വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഊർജ്ജ വിപണിയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് സൂചിപ്പിച്ച മുഹമ്മദ് ബിൻ സൽമാൻ, എണ്ണ വിപണിയുടെ സന്തുലിതാവസ്ഥയും സ്ഥിരതയും നിലനിറുത്താനാണ് രാജ്യം ശ്രമിക്കുന്നതെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒപെക്സ് പ്ലസ് രാജ്യങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
പിന്നാലെ യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായും ഫോണിൽ സംസാരിച്ച അദ്ദേഹം മദ്ധ്യസ്ഥത വഹിക്കാനുള്ള സൗദിയുടെ സന്നദ്ധത ആവർത്തിച്ചു. രാഷ്ട്രീയമായി പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും രാജ്യത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യയിലുള്ള യുക്രെയിൻ പൗരമാരുടെ കാലാവധി അവസാനിക്കാൻ പോകുന്ന വിസകൾ മാനുഷിക പരിഗണന കണക്കിലെടുത്ത് മൂന്ന് മാസത്തേക്ക് നീട്ടി നൽകുമെന്നും സൽമാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |