തൃശൂർ: കൊവിഡ് സൃഷ്ടിച്ച വൻ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് കഴുത്തറപ്പൻ പലിശ വാങ്ങുന്ന സംഘം വ്യാപകമായതോടെ കടുത്ത നടപടികളുമായി തൃശൂർ റേഞ്ച് പൊലീസ്. വട്ടിപ്പലിശക്കാരും അനധികൃത പണമിടപാട് സ്ഥാപനങ്ങൾ നടത്തുന്നവരും പണം അമിത പലിശയ്ക്ക് കൊടുക്കുന്നവരും വ്യാപകമാകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന. കൊള്ളപ്പലിശ ഈടാക്കുന്നവരെ പിടിക്കാനായി തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളുടെ നേരിട്ടുള്ള നോട്ടത്തിൽ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗത്തെ ജില്ലാ തലത്തിൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അനധികൃത പണമിടപാട് നടത്തി വന്നിരുന്നവർക്കെതിരെ ക്രൈം കേസുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയിട്ടുമുണ്ട്. മൂന്ന് ജില്ലകളിലും 'ഓപറേഷൻ ലോൺ ഷാർക്ക്' എന്നപേരിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. കഴിഞ്ഞദിവസങ്ങളിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി എ.അക്ബറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. വട്ടിപ്പലിശ നൽകുന്ന വ്യക്തികളുടേയും അനധികൃത പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങളുടേയും വിവരം ശേഖരിച്ചിട്ടുണ്ട്.
ബാങ്കുകളും സഹകരണസ്ഥാപനങ്ങളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുമൊക്കെ മുട്ടിനുമുട്ട് ഉണ്ടെങ്കിലും വായ്പ കിട്ടാൻ കർശന നിബന്ധനയുണ്ട്. മതിയായ ഈടില്ലാതെ ഒരിടത്തുനിന്നും വായ്പ ലഭിക്കില്ല. ഈ അവസരം മുതലെടുത്താണ് കൊള്ളപ്പലിശക്കാർ തലപൊക്കുന്നത്. വീടും പറമ്പും ചെക്കും ഒപ്പുവച്ച മുദ്രക്കടലാസുമൊക്കെ ഈടായി സ്വീകരിച്ച ശേഷമാണ് ചില കൊള്ളപ്പലിശക്കാരും വായ്പ നൽകുന്നത്. ചിലപ്പോൾ ആറുമാസം കൊണ്ടുതന്നെ കടമെടുത്തതിന്റെ ഇരട്ടിയിലധികമാകും തിരിച്ചടയ്ക്കേണ്ട മുതൽ.
മൂന്ന് ജില്ലകളിലെ മിന്നൽ റെയ്ഡുകൾ: 430 പിടിച്ചെടുത്തത്: ബ്ലാങ്ക് ചെക്കും സ്റ്റാമ്പ്പേപ്പറും മറ്റു ഡോക്യുമെന്റും കേസെടുത്തത്: 11 പേർക്കെതിരെ
തലവയ്ക്കുന്നത് ഏറെയും തൊഴിലാളികൾ
ബ്ളേഡ് മാഫിയകൾക്ക് തലവച്ച് വഴിയാധാരമാകുന്ന കുടുംബങ്ങൾ നിരവധിയുണ്ട്. അതിലേറെയും ദിവസക്കൂലിക്കാരായ തൊഴിലാളികളും ഡ്രൈവർമാരും ചുമട്ട് തൊഴിലാളികളും കർഷകരുമെല്ലാമാണ്. കഴിഞ്ഞവർഷം വട്ടിപ്പലിശ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് പാലക്കാട് രണ്ട് കർഷകരാണ് ജീവനൊടുക്കിയത് . മറ്റു വഴികളെല്ലാം അടയുമ്പോഴാണ് അറ്റകൈ എന്ന നിലയ്ക്ക് കൊള്ളപ്പലിശക്കാരെ ഇവർ ആശ്രയിക്കുന്നത്. അത് ഒടുവിൽ വലിയ കെണിയായി മാറും. കൊള്ളപ്പലിശക്കാരെ നിയന്ത്രിക്കാൻ നിയമവും സർക്കാർ സംവിധാനങ്ങളും ഉണ്ടെങ്കിലും മുൻകാലങ്ങളിൽ ഫലപ്രദമായി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി പൊലീസ് സ്വീകരിച്ചത്.
വട്ടിപ്പലിശയ്ക്ക് പണം നൽകുന്നവർക്കും അനധികൃത പണമിടപാട് സ്ഥാപനങ്ങൾ നടത്തുന്നവർക്കും എതിരെയുള്ള ശക്തമായ നിയമ നടപടികൾ തൃശൂർ മേഖലയിലെ മൂന്ന് ജില്ലകളിലും തുടരും. എ.അക്ബർ
ഡി.ഐ.ജി, തൃശൂർ റേഞ്ച്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |