ആലത്തൂർ: തരൂരിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കാതെ കൂലികൈപ്പറ്റിയ സി.പി.എം ലോക്കൽ കമ്മിറ്റിയംഗത്തിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ വിജിലൻസ് ഉത്തരവ്. പദ്ധതിയിൽ ക്രമക്കേടിലൂടെ അനധികൃതമായി കൂലി എഴുതിയെടുത്തുവെന്ന ശോഭ സുന്ദരന്റെ പരാതിയിലാണ് നടപടി. തരൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് മേറ്റും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും പഴമ്പാലക്കോട് സർവ്വീസ് സഹകരണ ബാങ്ക് താത്കാലിക ജീവനക്കാരിയുമായ ലത കൃഷ്ണൻകുട്ടിക്കെതിരെയാണ് നടപടി. ലത നിലവിൽ കുടുംബശ്രീ സി.ഡി.എസ് അംഗം കൂടിയാണ്. ഇവരിൽ നിന്നും ഏകദേശം 90,000 രൂപ തിരിച്ചുപിടിക്കും. കഴിഞ്ഞ ജൂണിൽ വിവാദം ഉണ്ടായപ്പോൾ തന്നെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കെ.ജയൻ ലതയെ കൂടാതെ മറ്റൊരു മേറ്റായ ശോഭയെയും നീക്കിയിരുന്നു.
തുടർന്ന് ഓവർസീയർ സനൂഷിനെ താക്കീത് നൽകിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റും ഭർത്താവും ചേർന്ന് 243 ദിവസത്തെ തൊഴിൽദിനങ്ങൾക്കുള്ള കൂലി അനധികൃതമായി മസ്റ്റർ റോളിൽ കാണിച്ച് എഴുതിയെടുത്തു എന്നായിരുന്നു പരാതി. ലത 185-ഉം ബാക്കി ദിവസം ഭർത്താവ് കൃഷ്ണൻകുട്ടിയും പണിയെടുത്തെന്ന് കാണിച്ചാണ് സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഹാജർപട്ടികയും മസ്റ്റർറോളിലും കൃത്രിമം കാണിച്ചാണ് മേറ്റും ഒരുദിവസം പോലും തൊഴിൽചെയ്യാതെ ഭർത്താവും കൂലിയിനത്തിൽ 243 ദിവസത്തെ പണം തട്ടിയെടുത്തത്. തൊഴിലാളികൾ നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് സെക്രട്ടറി മേറ്റിനെ തൽസ്ഥാനത്തുനിന്ന് നീക്കി നടപടികൾ സ്വീകരിച്ചു.
ക്രമക്കേടിൽ കുറ്റക്കാരെന്ന് കണ്ടത്തിയതോടെ ലോക്കൽ കമ്മിറ്റിയംഗമായ മേറ്റിനെതിരെ നടപടിയെടുക്കാത്തതിൽ ഒരുവിഭാഗം പ്രതിഷേധത്തിലായിരുന്നു. ഇതിനിടെ മേറ്റിനെ പുറത്താക്കിയ സെക്രട്ടറിയുടെ നടപടിയിൽ ശരിയല്ലെന്നുകാണിച്ച് തൊഴിലുറപ്പ് പദ്ധതിയിലെ ബ്ലോക്ക് പ്രൊജക്ട് ഓഫീസറെ ലത സമീപിച്ചിരിന്നു. എന്നാൽ ലത രണ്ടിടങ്ങളിൽനിന്നും വേതനം കൈപ്പറ്റിയ സംഭവത്തിൽ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ തരൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകി. തുക തിരിച്ചുപിടിച്ച വിവരം ബ്ലോക്ക് പ്രോഗ്രാം ഓഫീസറെയും വിജിലൻസിനെയും അറിയിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |