തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും വരുമാനത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പ്. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ ഉൾപ്പെടെ മുൻവർഷത്തെ അപേക്ഷിച്ച് 673 കോടിയുടെ വർദ്ധനയാണ് ഫെബ്രുവരി വരെയുള്ള കണക്കിൽ നടപ്പു സാമ്പത്തിക വർഷം നേടിയത്. സംസ്ഥാന ഖജനാവിലേക്ക് ഏറ്രവും കൂടുതൽ വരുമാനം എത്തിക്കുന്ന രണ്ടാമത്തെ വകുപ്പാണിത്.
സേവനങ്ങൾ എളുപ്പത്തിലാക്കാൻ ആധുനികവത്കരണ നടപടികളുമായി വകുപ്പ് മുന്നോട്ടു നീങ്ങുകയാണ്. മുൻ ആധാരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മന്ത്രി വി.എൻ.വാസവൻ അടുത്ത ദിവസം വിലയിരുത്തും. ബാദ്ധ്യതാ സർട്ടിഫിക്കറ്റ്, ആധാര പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ ഇപ്പോൾ ഓൺലൈനായി നൽകാം. ആധാരത്തിന്റെ പകർപ്പ് എടുക്കും മുമ്പ് അതിൽ പിശകുകളില്ലെന്ന് നേരിട്ടുകണ്ട് ബോദ്ധ്യപ്പെടാനുള്ള സംവിധാനവും ഉടൻ പ്രവർത്തന സജ്ജമാവും. മൈക്രോ കോപ്പി എടുത്ത് ഇതുമുഴുവൻ പരിശോധിക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുക. ഇപ്പോൾ ആദ്യപേജ് മാത്രമാണ് പരിശോധിക്കാൻ കഴിയുക.
വരുമാനം (കോടിയിൽ)
2018-19...........3316.08
2019-20....... 3239.29
2020-21...........3130.32
2021-22 (ഫെബ്രു.വരെ)..3803.92
''
വകുപ്പിൽ തുടങ്ങിയ ആധുനികവത്കരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. സേവനങ്ങൾ കൂടുതൽ ലളിതവും സുതാര്യവുമാക്കുകയാണ് ലക്ഷ്യം.
- വി.എൻ.വാസവൻ,
സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |