മലയിൻകീഴ്: പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനിൽ പി.എസ്.സി വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ യുവതി അറസ്റ്റിലായി. പേട്ട പ്രിയശ്രീ ടി.സി.30/10 ൽ കെ.ശുഭയെയാണ് (42) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരിൽ നിന്ന് 3,80,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോഴിക്കോട് ബാലുശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയവേയാണ് ശുഭയെ അറസ്റ്റ് ചെയ്തത്.
കാട്ടാക്കട ഡി.വൈ.എസ്.പി കെ.എസ്.പ്രശാന്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിളപ്പിൽശാല എസ്.എച്ച്.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശുഭയെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതിയായ ശുഭയുടെ ഭർത്താവ് സാബുവിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇരുവർക്കുമെതിരെ മണ്ണന്തല പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ നിരവധി സ്റ്റേഷൻ പരിധിയിൽ സാമ്പത്തിക തട്ടിപ്പിന് കേസ് നിലവിലുള്ളതായി പൊലീസ് അറിയിച്ചു. താമസിക്കുന്നിടത്തെ സമീപവാസികളുമായി സ്നേഹബന്ധം സ്ഥാപിക്കും, തുടർന്ന് ആരും വിശ്വസിച്ച് പോകുംവിധം സംസാരിച്ച് വീഴ്ത്തും. ക്രമേണ ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത് ജില്ല വിട്ട് ആർഭാട ജീവിതം നയിക്കുകയാണ് ശുഭയുടെയും സാബുവിന്റെയും രീതിയെന്നും പൊലീസ് അറിയിച്ചു. സമാന രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്ന് എസ്.എച്ച്.ഒ സുരേഷ് കുമാർ പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്.ഐ ഗംഗപ്രസാദ്, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ പ്രദീപ്, സ്വാതി എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |