രണ്ട് സി.പി.ഒമാർക്ക് ഗുരുതര പരിക്ക്
പാരിപ്പള്ളി: ബോംബേറ് ഉൾപ്പെടെ നിരവധി കേസുകളിലുൾപ്പെട്ട പിടികിട്ടാപ്പുള്ളിയെ ബാറിനു മുന്നിൽ നിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐയേയും മൂന്ന് പൊലീസുകാരെയും കുത്തിവീഴ്ത്തി. ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാർ ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
കല്ലമ്പലം സ്റ്റേഷനിലെ എസ്.ഐ ജയൻ, സി.പി.ഒമാരായ വിനോദ്, ചന്തു, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. വിനോദിന്റെ കൈയ്ക്കും ശ്രീജിത്തിന്റെ വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പതിനെട്ട് കേസുകളിലെ പ്രതിയായ വർക്കല മുത്താന ആശാരിമുക്ക് സ്വദേശി അനസ് ജാനാണ് (24) അക്രമം നടത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ പാരിപ്പള്ളി ലക്ഷ്മി ബാറിനു മുന്നിലായിരുന്നു സംഭവം.
അനസ് ബാറിലിരുന്ന് മദ്യപിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഇവിടെ എത്തിയത്. പൊലീസിനെ കണ്ടതോടെ ഇയാൾ ബാറിൽ നിന്ന് ഇറങ്ങിയോടി. പിന്നാലെ ഓടിച്ച് പിടികൂടിയ പൊലീസും അനസും തമ്മിൽ മൽപ്പിടിത്തമായി. അതിനിടെയാണ് ഇയാൾ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്തിയത്.
പ്രതിയെ കല്ലമ്പലം സ്റ്റേഷനിലേക്ക് മാറ്റി. പൊലീസിനെതിരെ ബോംബെറിഞ്ഞ കേസിലും കടമ്പാട്ടുകോണം ക്ലബിന് ബോബെറിഞ്ഞ കേസിലും പ്രതിയാണ് ഇയാൾ. കല്ലമ്പലം സ്റ്റേഷനിൽ രണ്ടു കേസുണ്ട്. ഇയാൾക്കായി ഏറെക്കാലമായി പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |