കൊച്ചി: ശബരിമല ഗസ്റ്റ് ഹൗസിൽ വ്യാജ ഭക്ഷണ ബില്ലുകൾ തയ്യാറാക്കി തട്ടിപ്പു നടത്തിയെന്നും ബയോടോയ്‌ലെറ്റ് നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്നുമുള്ള ആരോപണങ്ങൾ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം അന്വേഷിച്ച് നാലു മാസത്തിനകം ബോർഡിന് റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി. ഇതിന്മേലുള്ള നടപടി റിപ്പോർട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ മുഖേന ഹൈക്കോടതിക്ക് നൽകാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.ഗസ്റ്റ് ഹൗസിലെത്തുന്ന വി.ഐ.പികളുടെ പേരിൽ വ്യാജ ഭക്ഷണ ബില്ലുകൾ തയ്യാറാക്കി പണം തട്ടുന്നുണ്ടെന്നും അന്വേഷിക്കാനൊരുങ്ങിയ വിജിലൻസ് വിംഗിലെ ഉദ്യോഗസ്ഥരെ മാറ്റിയെന്നുമുള്ള വാർത്തകളെത്തുടർന്ന് ദേവസ്വം ബെഞ്ച് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് നിർദ്ദേശം.ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനാലാണ് രണ്ട് സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ നാലുപേരെ പൊലീസിലേക്ക് മടക്കിഅയച്ചതെന്ന് ബോർഡും സർക്കാരും വിശദീകരിച്ചു. നിലവിലെ ചീഫ് വിജിലൻസ് ഓഫീസറുടെ കാലാവധി മാർച്ച് 31നു കഴിയുമെന്നും വ്യക്തമാക്കി. തുടർന്ന് ചീഫ് വിജിലൻസ് ഓഫീസർ ഉൾപ്പെടെയുള്ളവരെ ബോർഡിന്റെ വിജിലൻസ് വിഭാഗത്തിലേക്ക് നിയമിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഡിവിഷൻ ബെഞ്ച് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |