തിരുവനന്തപുരം: കൊവിഡ് കാലത്ത് മടങ്ങിയെത്തിയ 17.51 ലക്ഷം പ്രവാസികളിൽ മൂന്നരലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. ഇതിൽ രണ്ടേകാൽ ലക്ഷത്തോളം പേർക്ക് നാട്ടിലും തൊഴിലില്ലാത്ത അവസ്ഥ. തൊഴിൽ പരിശീലനത്തിന് ശേഷം വിദേശത്തേക്ക് മടങ്ങാൻ സഹായിക്കുന്ന 100 കോടിയുടെ പദ്ധതിയടക്കം പല സമാശ്വാസ-വായ്പാ പദ്ധതികളുണ്ടെങ്കിലും ഗുണം കിട്ടുന്നില്ല. മടങ്ങിവന്ന പ്രവാസികൾക്കായി 2000 കോടിയുടെ സമഗ്ര പുനരധിവാസ പാക്കേജിനുള്ള ശുപാർശ കേന്ദ്രത്തിന് നൽകുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
കൊവിഡ് ജാഗ്രതാ പോർട്ടലിലെ കണക്കുപ്രകാരം 2021 ഒക്‌ടോബർ 26 വരെ 17,51,852 പ്രവാസി മലയാളികളാണ് തിരികെ എത്തിയത്. 2020 മേയ് മുതൽ 2021ഒക്‌ടോബർ വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി 39,55,230പേർ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാൻ ആഗ്രഹിച്ചവരിൽ ഭൂരിഭാഗവും തിരിച്ചുപോയിട്ടുണ്ടെന്ന് ഈ കണക്ക് ചൂണ്ടിക്കാട്ടിയാണ് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, ഒക്ടോബർ 26വരെ തിരിച്ചെത്തിയ പ്രവാസികളിൽ 12.67 ലക്ഷംപേർക്ക് തൊഴിൽ നഷ്ടമായതായി മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള ഫണ്ടുപയോഗിച്ച് ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭക പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഫലംകണ്ടില്ല. പ്രവാസികളുടെ പ്രശ്നങ്ങളറിയാൻ പഞ്ചായത്ത് തലത്തിലുൾപ്പെടെ ഓൺലൈൻ സംഗമം, സമാശ്വാസ പ്രവർത്തനങ്ങൾക്ക് മുപ്പതു കോടി തുടങ്ങിയവയായിരുന്നു ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ.
സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) ശേഖരിച്ച കണക്കുപ്രകാരമാണ് 3.42 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായതിനാൽ മടങ്ങാനായില്ലെന്ന നിഗമനത്തിൽ എത്തിയത്.
മടങ്ങിയെത്തിയ പ്രവാസികൾ,
കേന്ദ്രത്തിന്റെ കണക്കും രാജ്യവും
ബഹ്‌റൈൻ- 12,726
കുവൈത്ത്- 14,541
ഒമാൻ - 30,545
സൗദി - 34,058
ഖത്തർ - 27,445
യു.എ.ഇ - 70,329
വിവിധ രാജ്യങ്ങളിലുള്ള മലയാളികൾ
2.12 ദശലക്ഷം
ഗൾഫ് രാജ്യങ്ങളിൽ
89.2 %
(കൂടുതൽ യു.എ.ഇയിൽ)
"കൊവിഡ് കാലത്ത് എത്തി മടങ്ങാനാവാത്തവരെക്കുറിച്ച് സംസ്ഥാനം സർവേ നടത്തിയിട്ടില്ല. തെലങ്കാനയിലും തമിഴ്നാട്ടിലും അടുത്തമാസം മൈഗ്രേഷൻ സർവേ നടത്തും. പ്രവാസി പണത്തിൽ എത്ര കുറവുണ്ടായെന്നു പോലും നമുക്ക് കണക്കില്ല. സർക്കാർ നടത്തിയില്ലെങ്കിൽ അടുത്ത വർഷം സ്വന്തം നിലയിൽ സർവേ നടത്തും."
-ഡോ.എസ്. ഇരുദയരാജൻ
ചെയർമാൻ, ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |