തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യബഡ്ജറ്റിലെ വാഗ്ദാനം കൊവിഡ് പ്രതിസന്ധിയിൽ നിന്നുള്ള പുനരുജ്ജീവനമായിരുന്നു. പക്ഷേ, പ്രഖ്യാപനങ്ങൾ മിക്കതും പൂർണതോതിൽ നടപ്പാക്കാനായില്ല. കൊവിഡ് മാറിയ സാഹചര്യത്തിൽ പ്രതീക്ഷയോടെയാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നാളെ അവതരിപ്പിക്കുന്ന ബഡ്ജറ്റിനെ നാട് കാത്തിരിക്കുന്നത്.രാവിലെ ഒൻപതിനാണ് അവതരണം.
ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുക, പ്രതിസന്ധിയിലായ സംരംഭകരെ രക്ഷപ്പെടുത്തുക,അസംഘടിത തൊഴിൽമേഖലയെ കരകയറ്റുക. ഇതായിരുന്നു കഴിഞ്ഞ ബഡ്ജറ്റിന്റെ ലക്ഷ്യം. 49684കോടിരൂപ മാറ്റിവച്ചെങ്കിലും ചെലവഴിച്ചത് 18735.05കോടി മാത്രം.
'എല്ലാത്തിനും മുമ്പേ ആരോഗ്യം" എന്നമുദ്രാവാക്യമുയർത്തി എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടിൽ നാലുകോടിരൂപ വീതം കൊവിഡ് പ്രതിരോധപ്രവർത്തനത്തിന് നീക്കിവച്ചു. 564 കോടി വകയിരുത്തിയെങ്കിലും ചെലവഴിച്ചത് 36.20കോടി മാത്രമാണ്.
കൊവിഡ് വാക്സിൻ നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുകയും പൂർണ സജ്ജമാവാത്ത തോന്നയ്ക്കലെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വാക്സിൻ ഗവേഷണം നടത്താൻ പത്തുകോടി വകയിരുത്തുകയും ചെയ്തെങ്കിലും ചെലവഴിച്ചത് ടോക്കണായി ആയിരംരൂപ മാത്രം.
പ്രഖ്യാപനം 20000 കോടി, നൽകിയത് 176 കോടി
വാണിജ്യ, വ്യാപാര മേഖലയിലുള്ളവർക്ക് 20000 കോടി രൂപയുടെ കൊവിഡ് പാക്കേജാണ് പ്രഖ്യാപിച്ചത്. ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണമായി നൽകാൻ 8900 കോടി, സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ വായ്പകൾക്ക് പലിശ, സബ്സിഡി ഇനത്തിൽ 8300 കോടി രൂപയും അടങ്ങിയതായിരുന്നു പാക്കേജ്. എന്നാൽ 381വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്കായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി നൽകിയത് കേവലം 176.27കോടി രൂപയാണ്.
18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകാൻ 1000 കോടി വകയിരുത്തിയെങ്കിലും ചെലവാക്കേണ്ടിവന്നില്ല.കൊവിഡ് ചികിത്സയ്ക്ക് അനുബന്ധ ഉപകരണങ്ങൾ വാങ്ങാൻ 500കോടി വകയിരുത്തിയതിൽ 465.29കോടി രൂപയും മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി ചെലവഴിച്ചു. കൊവിഡ് സാഹചര്യത്തിൽ അസംഘടിത മേഖലയ്ക്ക് ഗുണകരമായ വിധത്തിൽ പദ്ധതികൾ നടപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കുള്ള 7280കോടി ഉൾപ്പെടെ 27610 കോടിരൂപ വകയിരുത്തി. ഇന്നലെവരെയുള്ളകണക്ക് അനുസരിച്ച് 18057.29കോടിയാണ് ചെലവ്. ബഡ്ജറ്റ് വർഷം അവസാനിക്കാൻ ശേഷിക്കുന്നത് മൂന്നാഴ്ചമാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |