ആലുവ: കടുങ്ങല്ലൂർ - എടയാർ മേഖലയിലെ നാല് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഏലൂരിൽ താമസിക്കുന്ന ഡൽഹി - ഹരിയാന അതിർത്തിയിൽ താമസിക്കുന്ന മുഹമ്മദ് സോനു (25), ത്രിപുര അഗർത്തല സ്വദേശി മുഹമ്മദ് ഓനിക് ഖാൻ (25) എന്നിവരെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മുപ്പത്തടം മുതുകാട് ഭഗവതി ക്ഷേത്രം, മുപ്പത്തടം സുബ്രമണ്യസ്വാമി ക്ഷേത്രം, ചിറ്റുകുന്ന് ഹരിഹപുരം ക്ഷേത്രം, എടയാർ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനുമാണ് കവർച്ച നടന്നത്. ഭണ്ഡാരങ്ങളുടെ പൂട്ട് കമ്പിപ്പാര കൊണ്ട് പൊളിച്ചാണു പണം കവർന്നത്. മുതുകാട് ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും നാലമ്പലത്തിന്റെ വശങ്ങളിലെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറി അഞ്ച് ഭണ്ഡാരങ്ങൾ മോഷ്ടാക്കൾ തകർത്തിരുന്നു. തെളിവ് നശിപ്പിക്കാൻ ക്ഷേത്രങ്ങളിലെ സി.സി ടി.വി കാമറകളും പ്രതികൾ നശിപ്പിച്ചു. മുഹമ്മദ് സോനുവിനെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ മോഷണ കേസ് നിലവിലുണ്ട്.
മഹമ്മദ് സോനുവാണ് കവർച്ചയുടെ മുഖ്യസൂത്രധാരൻ. കളമശേരി ഭാഗത്ത് ലേബർ തൊഴിലാളികളെ എത്തിക്കുന്നയാളാണ് മുഹമ്മദിന്റെ പിതാവ്. ഇരുവരും ഏലൂരിലാണ് താമസിക്കുന്നത്. പിതാവിനെ തൊഴിലിൽ സാഹയിക്കുകയായിരുന്നു ഇയാൾ. മുഹമ്മദ് പാതാളത്ത് തനിച്ചാണ് താമസിക്കുന്നത്. ടൈൽ തൊഴിലാളിയാണ്. മോഷ്ടിച്ച പണം വസ്ത്രങ്ങൾ വാങ്ങുന്നതിനും മദ്യപിക്കുന്നതിനുമായി ചെലവഴിച്ചെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മോഷ്ടിച്ച നാണയങ്ങൾ നോട്ട് ആക്കുന്നതിന് ഏലൂരിലെ ചില കടകളിൽ പ്രതികൾ എത്തിയിരുന്നു. ഈ സൂചനകളാണ് പ്രതികൾ പിടിയിലാകുന്നതിന് വഴിയൊരുക്കിയത്.
ഇൻസ്പെക്ടർ വി.ആർ. സുനിൽ, സബ്ബ് ഇൻസ്പെക്ടർ ടി.കെ. സുധീർ, എ.എസ്.ഐ മാരായ സതീശൻ, ആന്റണി ഗിൽബർട്ട്, എസ്.സി.പി.ഒ നസീബ്, സി.പി.ഒ ഹാരിഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഏലൂർ പൊലീസിൻെറ സഹായവും അന്വേഷണ സംഘത്തിന് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |