തിരുവനന്തപുരം: വിജ്ഞാനത്തിലൂന്നിയുള്ള സമ്പദ്‌വളർച്ചയും ഒരു ലക്ഷം സംരംഭങ്ങളിലൂടെ 3- 5 ലക്ഷം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബഡ്ജറ്റിൽ കാര്യമായ നികുതി ഇളവുകളില്ല. ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതുമില്ല. അതേസമയം, ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർദ്ധന വരുത്തി. 40.47 ആറിനു (ഒരു ഏക്കർ) മുകളിൽ സ്ളാബ് സൃഷ്‌ടിച്ച് എല്ലാ സ്ളാബുകളും ഭൂനികുതി കൂട്ടും. ന്യായവില വർദ്ധനയിലൂടെ 200 കോടി രൂപയും ഭൂനികുതി വർദ്ധനയിലൂടെ 80 കോടി രൂപയും അധിക വരുമാനമാണ് പ്രതീക്ഷ.
25 വർഷത്തിനകം കേരളീയരുടെ ജീവിതനിലവാരം വികസിത രാജ്യങ്ങളിലേതിനു തുല്യമാക്കുമെന്ന് പറയുന്ന ബഡ്‌ജറ്റിൽ കെ- റെയിൽ, സ്കിൽ പാർക്കുകൾ, കോളേജുകളിൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ, സയൻസ് പാർക്കുകൾ, പുതിയ ഐ.ടി ഇടനാഴികൾ, കാരവൻ ടൂറിസം, എയർ സ്‌ട്രിപ്പുകൾ, ടെക്‌നോളജി അധിഷ്‌ഠിത കൃഷി തുടങ്ങിയവ ഇടംപിടിച്ചു. വിവിധ വകുപ്പുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെയാണ് ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ വരിക. ഇതിന് 120 കോടി വകയിരുത്തി.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ രണ്ടാം ബഡ്ജറ്റാണിത്. ആദ്യത്തേത് മുൻസർക്കാരിന്റെ ഇടക്കാല ബഡ്ജറ്റിന്റെ തുടർച്ചയായിരുന്നു. രണ്ടു മണിക്കൂറും 15 മിനിറ്റും 41 സെക്കൻഡും നീണ്ട ബഡ്ജറ്റ് അവതരണിനിടെ കവിതകളോ സാഹിത്യശകലങ്ങളോ ഇല്ല. സംസ്ഥാനത്ത് ആദ്യമായി ടാബ്‌ലറ്റിൽ നോക്കി ബഡ്ജറ്റ് വായിച്ച ധനമന്ത്രിയുമായി, ബാലഗോപാൽ. കടലാസ് രഹിത നിയമസഭയെ അന്വർത്ഥമാക്കിയ ധനമന്ത്രിയെ സ്പീക്കർ എം.ബി. രാജേഷ് അഭിനന്ദിച്ചു.
സിൽവർ ലൈൻ ഭൂമിക്ക് 1000 കോടി
സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി രൂപ കിഫ്ബിയിൽ നിന്ന്
തിരുവനന്തപുരം നഗരത്തിൽ ഔട്ടർ റിംഗ് റോഡിന് സ്ഥലമെടുക്കാൻ 1000 കോടി
ഉദ്യോഗാർത്ഥികൾക്ക് ഐ.ടി സ്ഥാപനങ്ങളിലും മറ്റും 6 മാസം ദൈർഘ്യമുള്ള തൊഴിൽ പരിശീലനം
മാസം 5000 രൂപ വരെ സർക്കാർ വിഹിതം. നിയമിക്കുന്ന സ്ഥാപനവും തുല്യവിഹതം നൽകണം
പരിശീലനശേഷം മികവ് തെളിയിക്കുന്നവരെ സ്ഥാപനങ്ങൾക്കു തന്നെ നിയമിക്കാം
1000 കോടി ചെലവിൽ നാല് സയൻസ് പാർക്കുകൾ
20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ 350 കോടിക്ക് ജില്ലാ സ്കിൽ പാർക്കുകൾ
കാമ്പസുകളിൽ ട്രാൻസ്‌ലേഷണൽ റിസർച്ച് സെന്ററും സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്ററും
റബ്ബർ സബ്സിഡിക്ക് 500 കോടി. പ്ലാന്റേഷൻ നിർവചനപരിധിയിൽ പഴവർഗ കൃഷിയും
കാരവനുകളുടെ ത്രൈമാസ നികുതി ചതുരശ്ര മീറ്ററിന് 1000-ൽ നിന്ന് 500 രൂപയാക്കും
ബൈക്കിന് ചെലവേറും; ഡീസൽ
വാഹനത്തിന് ഹരിത നികുതി
രണ്ടുലക്ഷം രൂപ വരെയുള്ള വാഹനങ്ങളുടെ നികുതി ഒരു ശതമാനം കൂടും. 60 കോടി വരുമാനം
15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിത നികുതി 50% കൂട്ടും
ഡീസൽ വാഹനങ്ങൾക്കും ഹരിത നികുതി. ഇതുവഴി 10 കോടി രൂപ
വിലക്കയറ്റം തടയാൻ
2000 കോടി
വിലക്കയറ്റം പിടിച്ചുനിറുത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും 2000 കോടി
സർക്കാർ- അർദ്ധസർക്കാർ ഏജൻസികളുടെ ഇടപെടലിലൂടെ സാധന ലഭ്യതയും വിലസ്ഥിരതയും
അങ്കണവാടി കുട്ടികൾക്ക്
പാലും മുട്ടയും
തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും നൽകുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനം. ഇതിനായി 61.5കോടി വകയിരുത്തി. കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താനും വിശപ്പു രഹിത ബാല്യം എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാനുമാണിത്. സംയോജിത ശിശു വികസന പദ്ധതിക്കായി 188കോടിയും വകയിരുത്തി.
പുരാരേഖാ വകുപ്പിന് 16.85 കോടി
താളിയോല മ്യൂസിയം സ്ഥാപിക്കാൻ 3 കോടി
തിരു. മ്യൂസിയം, ഗാലറി, സുവോളജിക്കൽ പാർക്ക്,
കോഴിക്കോട്ട് ആർട്ട് ഗാലറി, കൃഷ്ണമേനോൻ മ്യൂസിയം- 28.6 കോടി
ചലച്ചിത്ര വികസന കോർപ്പറേഷന് 16 കോടി
ചലച്ചിത്രോത്സവം ഉൾപ്പെടെ ചലച്ചിത്ര അക്കാഡമി പദ്ധതികൾക്ക് 12 കോടി
ഫെലോഷിപ്പിന് അർഹരാകുന്ന യുവകലാകാരന്മാർക്ക് പ്രതിമാസം 10000 രൂപ,
5000 രൂപ തദ്ദേശ സ്ഥാപനങ്ങളും നൽകും- സാംസ്‌കാരിക വകുപ്പിന് 13 കോടി
സ്ത്രീകൾക്കുള്ള പദ്ധതിക്ക് 4.55 കോടി
പൈതൃക ഗ്രാമങ്ങൾക്ക് 2 കോടി
വൈക്കത്ത് പി.കൃഷ്ണപിള്ള നവോത്ഥാന പഠനകേന്ദ്രം- 2 കോടി
കൊട്ടാരക്കരയിൽ കൊട്ടാരക്കര തമ്പുരാൻ കഥകളി പഠനകേന്ദ്രത്തിന് 2 കോടി
കണ്ണൂർ ചിറയ്‌ക്കലിൽ ചെറുശ്ശേരി സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാൻ 2 കോടി
വിശുദ്ധ ചാവറ അച്ചന്റെ സ്മരണാർത്ഥം മാന്നാനത്തുള്ള സാംസ്‌കാരിക ഗവേഷണ കേന്ദ്രത്തിന് 1 കോടി
സംഗീതജ്ഞൻ എം.എസ്. വിശ്വനാഥന് പാലക്കാട്ട് സ്മാരകം നിർമ്മിക്കാൻ 1 കോടി
പണ്ഡിറ്റ് കറുപ്പൻ സ്മൃതി മണ്ഡപം നിർമ്മിക്കാൻ 30 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |