ന്യൂഡൽഹി: 2022 ഏപ്രിൽ ഒന്നിന് തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ചാനിരക്ക് കുറച്ച് ആഗോള ധനകാര്യ ഏജൻസിയായ മോർഗൻ സ്റ്റാൻലി. ലോകരാജ്യങ്ങളിൽ എണ്ണവിലയുടെ കുതിപ്പ് സാമ്പത്തിക
വളർച്ചയ്ക്ക് വിഘാതമാകുന്നത് കണക്കിലെടുത്താണ് വളർച്ച നിരക്കിൽ കുറവ് വരുത്തിയത്. നേരത്തേ
കണക്കാക്കിയതിനേക്കാൾ 0.5 ശതമാനം കുറച്ച് 7.9 ശതമാനമാണ് പ്രതീക്ഷിക്കുന്ന പുതിയ വളർച്ചാനിരക്ക്.
ഇന്ധനത്തിന്റെയും മറ്റ് വസ്തുക്കളുടെയും വില വർദ്ധന രാജ്യത്തെ ദോഷകരമായി ബാധിക്കും. വാണിജ്യ-വ്യാപാര മേഖലയെ ഇത് തിരിച്ചടിക്കും. നിക്ഷേപകരെയും സമ്മർദ്ദത്തിലേക്ക് തള്ളിവിടുമെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അടുത്ത സാമ്പത്തികവർഷത്തിൽ ഇന്ത്യയിലെ വിലക്കയറ്റം ആറ് ശതമാനമായിരിക്കുമെന്നും കരണ്ട് അക്കൗണ്ട് ഡെഫിസിറ്റ് പത്ത് വർഷത്തിലെ ഉയർന്ന നിരക്കായ മൂന്ന് ശതമാനത്തിലേക്ക് എത്തുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
രാജ്യത്തെ ഇന്ധന ഉപഭോഗത്തിന്റെ 85 ശതമാനത്തിനും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. റഷ്യ - യുക്രെയിൻ യുദ്ധത്തെ തുടർന്ന് ഇന്ധനവില 14 വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 140 ഡോളറിലേക്ക് എത്തി. അതിനാൽ തന്നെ സമീപഭാവിയിൽ തന്നെ രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമെന്നാണ് കരുതുന്നത്. സാധനങ്ങളുടെയാകെ വില വർദ്ധിക്കാൻ ഇത് ഇടയായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |