പാറശാല: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ നേതൃത്വത്തിലെത്തിയ സംഘം യുവാവിനെ വെട്ടി പരിക്കേല്പിച്ചതായി പരാതി. മര്യാപുരം കൊച്ചോട്ടുകോണം കരിക്കിൻവിള ഭാഗത്ത് വടക്കെ കുഴിവിള വീട്ടിൽ ജസ്റ്റസിനെയാണ് (48) ഭാര്യ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വെട്ടി പരിക്കേല്പിച്ചത്. ഇന്നലെ വൈകിട്ട് 4 ഓടെയായിരുന്നു സംഭവം.
സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത് : കുടുംബവഴക്കിനെ തുടർന്ന് കഴിഞ്ഞ കുറേക്കാലമായി ജസ്റ്റസും സുനിതയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. എന്നാൽ സുനിത പലപ്പോഴും പൊലീസ് സാന്നിദ്ധ്യത്തിൽ ജസ്റ്റസിന്റെ വീട്ടിലെത്തി സാധനങ്ങൾ കൊണ്ടു പോകുമായിരുന്നു. ജസ്റ്റസ് ഇത് എതിർത്തിരുന്നില്ല. ഇന്നലെ വീണ്ടും പൊലീസ് സാന്നിദ്ധ്യത്തിൽ സുനിതയും മക്കളും ജസ്റ്റസിന്റെ വീട്ടിലെത്തി. ഇവരെ വീട്ടിനുള്ളിൽ കയറ്റി താമസിപ്പിച്ച ശേഷമാണ് പൊലീസ് മടങ്ങിയത്.
വൈകിട്ട് കൂലിപ്പണി കഴിഞ്ഞ് മടങ്ങിയെത്തിയ ജസ്റ്റസിനെ സുനിതയുടെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം വീടിന് മുന്നിൽ വച്ചുതന്നെ ക്രൂരമായി മർദ്ദിച്ച ശേഷം വെട്ടി പരിക്കേല്പിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് പ്രതികളിൽ നാലുപേരെ പിടികൂടി മടങ്ങുമ്പോഴും വെട്ടേറ്റ് ജസ്റ്റസ് നിലത്ത് കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാർ വിളിച്ച് വരുത്തിയ ആംബുലൻസിൽ ജസ്റ്റസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ആക്രമണത്തിൽ ജസ്റ്റസിന്റെ തലയിൽ മൂന്നും, മുതുകിൽ രണ്ടും വെട്ടേറ്റു. കാലും തുടയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് തകർത്തിട്ടുണ്ട്.
പിന്നീട് വീണ്ടുമെത്തിയ പൊലീസ് വീടിനുള്ളിൽ ഒളിച്ചിരുന്ന മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത ശേഷം സുനിതയെയും മക്കളേയും സ്റ്റേഷനിലേക്ക് മാറ്റി. മരംവെട്ട് തൊഴിലാളിയായ ജസ്റ്റസിന്റെ നില ഗുരുതരമാണ്. മകളുടെ സഹപാഠികളായ വിദ്യാർത്ഥികളാണ് ഗുണ്ടാസംഘത്തിലുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.
ഫോട്ടോ: വെട്ടേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ജസ്റ്റസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |