പെരിന്തൽമണ്ണ: കണക്കുകളിൽ കൃത്രിമം കാണിച്ചും വ്യാജരേഖ ചമച്ചും പെരിന്തൽമണ്ണ താലൂക്ക് ഹൗസിംഗ് സഹകരണ സംഘത്തിന് 2,41,55,558 രൂപയുടെ നഷ്ടം വരുത്തിയ കേസിൽ മുൻ സെക്രട്ടറിയെ മലപ്പുറം ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. താലൂക്ക് ഹൗസിംഗ് സഹകരണ സംഘത്തിലെ മുൻ സെക്രട്ടറിയായിരുന്ന പെരിന്തൽമണ്ണ വേളൂർ വളപ്പിൽ വേണുഗോപാലാണ് (60) അറസ്റ്റിലായത്. ഇന്നലെ ബൈപാസ് റോഡിലെ ഇയാളുടെ താമസസ്ഥലത്ത് മലപ്പുറം ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിന് ശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
2016ൽ മലപ്പുറം ജോയിന്റ് രജിസ്ട്രാർ(ജനറൽ) ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. 2007 മുതൽ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന വേണുഗോപാലും മറ്റുജീവനക്കാരും സംഘത്തിന്റെ പ്രവർത്തനങ്ങളിൽ കൃത്രിമം കാണിച്ച് വായ്പ നൽകുന്നതിലും തിരിച്ചടക്കുന്നതിലും ക്രമക്കേടുകൾ നടത്തിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതുമൂലം സംഘത്തിന് 2012-13 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പൂർത്തിയാക്കാൻ സാധിക്കാത്തവിധം അപൂർണമായ കണക്കുകൾ കാണിച്ചും വ്യാജരേഖകൾ ഹാജരാക്കിയും മറ്റും സംഘത്തിന് നഷ്ടം വരുത്തി സ്വന്തം കാര്യത്തിനായി ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2021ൽ സഹകരണ സംഘത്തിന്റെ ഓഫീസിൽ പൊലീസ് പരിശോധന നടത്തി രേഖകൾ കണ്ടെടുത്ത് കോടതിക്ക് അയച്ചിരുന്നു.
2017ൽ രജിസ്റ്റർ ചെയ്ത കേസ് പെരിന്തൽമണ്ണ പൊലീസ് അന്വേഷിച്ചു വരുന്നതിനിടെ 2022 ജനുവരി 19 മുതൽ മലപ്പുറം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |