തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ മേയ് മാസത്തിനു മുൻപ് വിതരണം പൂർത്തിയാക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസവകുപ്പ്. കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻസ് സൊസൈറ്റിയുടെ (കെ.ബി.പി.എസ്) ആഭിമുഖ്യത്തിൽ അച്ചടി പൂർത്തിയാക്കിയ മുറയ്ക്ക് പാഠപുസ്തകങ്ങൾ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ഹബ്ബുകളിലേക്ക് മാറ്റുന്ന ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കാസർകോട്, കോട്ടയം ജില്ലകളിലെ ചില ഹബ്ബുകൾ മാറ്റിയതിനാൽ അവിടേക്കുള്ള വിതരണവും നടന്നുവരികയാണ്. ഹബ്ബുകളിലെത്തിയ പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് മാറ്റുന്ന നടപടി അടുത്തമാസത്തോടെ നടക്കും. പൊതു പരീക്ഷകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ പുസ്തക വിതരണം നടത്തും. ഏപ്രിൽ, മേയ് മാസങ്ങളിലായി ഒന്നാം വാല്യ പുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
സർക്കാർ, എയ്ഡഡ് മേഖലയിലെ ഒന്നു മുതൽ 10 വരെ ക്ളാസുകളിലേക്കായി 2022-23 അദ്ധ്യയന വർഷത്തേക്ക് 2,84,22,066 ഒന്നാം വാല്യം പുസ്തകങ്ങളാണ് അച്ചടിക്കുന്നത്. 14 ജില്ലാ പാഠപുസ്തക ഡിപ്പോകളിലും കെ.ബി.പി.എസിൽ നിന്നുള്ള ജീവനക്കാരെ മേൽനോട്ടത്തിന് നിയോഗിച്ചിരുന്നു. പുസ്തകങ്ങൾ ഹബ്ബിൽ നിന്ന് സ്കൂൾ സൊസൈറ്റിയിലേക്ക് കൊണ്ടുപോകുമ്പോൾ എ.ഇ.ഒ ഓഫീസിലെയും ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും ഓരോ ജീവനക്കാർക്കാണ് ചുതമല. പാഠപുസ്തകങ്ങൾ തരംതിരിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത് കുടുംബശ്രീയാണ്. രണ്ടാം വാല്യം പുസ്തകങ്ങൾ ഓണത്തിന് മുൻപും മൂന്നാം വാല്യം ഒക്ടോബറോടെയുമാകും വിതരണം ചെയ്യുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |