ആലപ്പുഴ: ചൊരിമണലിൽ സൂര്യകാന്തിപ്പാടം തീർത്ത കഞ്ഞിക്കുഴിയിലെ യുവകർഷകൻ സുജിത് തണ്ണിമത്തനിലൂടെ 'ന്യൂജൻ' ആവുകയാണ്. 'മധുരരാജ്ഞി' (ഷുഗർ ക്യൂൻ) ഇനത്തിലുള്ള തണ്ണിമത്തനിൽ ക്യൂ ആർ കോഡ് പതിച്ച് നാച്ച്വറൽ കഞ്ഞിക്കുഴി എന്ന ബ്രാൻഡിന് സുജിത് തുടക്കമിട്ടു. കൃഷിവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ചേർത്തലയിലെ എ ഗ്രേഡ് ക്ലസ്റ്ററുകളായ തിരുവിഴയിലെയും പതിനൊന്നാം മൈലിലെയും കടകൾ വഴി വില്ക്കുന്ന തണ്ണിമത്തനുകളിലാണ് ക്യൂ ആർ കോഡ് പതിച്ചിട്ടുള്ളത്. കോഡ് സ്കാൻ ചെയ്യുമ്പോൾ സുജിത്തിന്റെ യൂ ടൂബ് ചാനലായ വെറൈറ്റി ഫാർമറിലെത്തും. കൈയിലിരിക്കുന്ന തണ്ണിമത്തൻ ഏത് പാടത്ത് നിന്ന് വിളവെടുത്തു, കൃഷി രീതി എങ്ങനെ തുടങ്ങി സകല വിവരങ്ങളും അതിലുണ്ടാവും. സുജിത്തിന്റെ സൂര്യകാന്തിപ്പാടവും ബിരിയാണിയരിപ്പാടവും കടുക് പാടവും മറ്റ് കൃഷികളും ഇതോടൊപ്പം വീഡിയോകളായി മുന്നിലെത്തും. ഒരേക്കറിൽ 3000 കിലോ തണ്ണിമത്തനാണ് സുജിത്ത് ഇത്തവണ വിളവെടുത്തത്.
ക്യൂ ആർ കോഡിന്റെ മെച്ചം
വിപണിയിലെത്തുന്ന തണ്ണിമത്തൻ എവിടെ ഉത്പാദിപ്പിച്ചതെന്ന് ഉപഭോക്താവിന് കൃത്യമായി മനസിലാക്കാം. നാടനും വരവിനവും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കോഡ് സ്കാൻ ചെയ്യുന്നതോടെ ഈ സംശയം മാറും. എവിടെ കൃഷി ചെയ്തു എന്നതിനൊപ്പം, എങ്ങനെ കൃഷി ചെയ്യാമെന്ന വിവരങ്ങളും ലഭ്യമാകും. ഓരോ ക്യൂ ആർ കോഡ് സ്റ്റിക്കറിലും വിലയും രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുമാർക്കറ്റിൽ കിലോയ്ക്ക് 32 രൂപ നിരക്കിലാണ് സുജിത്തിന്റെ കഞ്ഞിക്കുഴി തണ്ണിമത്തൻ വില്ക്കുന്നത്.
പുതിയ രീതി വഴി കഞ്ഞിക്കുഴിയിലെ തണ്ണിമത്തനുകൾക്ക് ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം. ആദ്യ സംരംഭം വിജയകരമായാൽ എന്റെ എല്ലാ കൃഷിയും ബ്രാൻഡായി പുറത്തിറക്കും
- സുജിത് സ്വാമിനികർത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |