ശബരിമല : പത്തു ദിവസം നീണ്ടുനിന്ന ഉത്സവത്തിന് പരിസമാപ്തി കുറിച്ച് അയ്യപ്പസ്വാമിക്ക് ഇന്ന് പമ്പയിൽ ആറാട്ട്. ഇന്നലെ രാത്രയിൽ ശരംകുത്തിയിൽ നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായി. എട്ട് മണിയോടെ ശ്രീഭൂതബലിയുടെ നാലും വിളക്കെടുപ്പിന്റെ മൂന്നും പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു പള്ളിവേട്ടയ്ക്കുള്ള എഴുന്നെള്ളത്ത് ശരംകുത്തിയിലേക്ക് പുറപ്പെട്ടത്.
അമ്പും വില്ലുമേന്തിയ വേട്ടക്കുറുപ്പിന് പിന്നാലെ തന്ത്രിയും മേൽശാന്തിയും പരിവാരങ്ങളും ശരംകുത്തിയിലേക്ക് പുറപ്പെട്ടു. ശരംകുത്തിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നായാട്ടുവിളി നടത്തിയ ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ പള്ളിവേട്ട നടത്തി. പള്ളിവേട്ടയോടെ അശുദ്ധമായ ഭഗവാനെ തിടപ്പള്ളിയിൽ ഒരുക്കിയ പ്രത്യേക തൽപ്പത്തിലായിരുന്നു പള്ളിയുറക്കിയത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഭഗവാനെ പശുക്കിടാവിനെ കണി കാണിച്ച് പള്ളിയുണർത്തി ഗണപതികോവിലിന് മുന്നിലെ മണ്ഡപത്തിൽ അഭിഷേകം നടത്തി ശുദ്ധിവരുത്തി ശ്രീകോവിലിലേക്ക് എഴുന്നെള്ളിച്ച് നെയ്യഭിഷേകം നടത്തും. ഇന്ന് ഒൻപത് വരെയാണ് ദർശനം. തുടർന്ന് ആറാട്ട് വിഗ്രഹത്തിലേക്ക് ദേവചൈതന്യം ആവാഹിച്ച് നടയടച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിഗ്രഹം പതിനെട്ടാം പടിയിറങ്ങും. ആനപ്പുറത്തേറി പമ്പയിൽ പതിനൊന്ന് മണിയോടെ എത്തും. തുടർന്ന് ആറാട്ട് കടവിൽ പതിനൊന്നരയോടെ ആറാട്ട് നടക്കും. അവിടെ നേദ്യം സമർപ്പിച്ച് പൂജ നടത്തിയ ശേഷം ഗണപതി ക്ഷേത്രത്തിലെ നടപ്പന്തലിലെ പീഠത്തിൽ എഴുന്നെള്ളിച്ചിരുത്തും. തുടർന്ന് പറയിടീൽ വൈകിട്ട് നാലു മണിയോടെ ആറാട്ട് ഘോഷയാത്ര ശബരിമലയിലേക്ക് തിരിച്ചെഴുന്നെള്ളും. തുടർന്ന് കൊടിയിറക്ക് . മീന മാസ പൂജാ ചടങ്ങുകൾ പൂർത്തിയാക്കി നാളെ രാത്രി നടയടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |