എെശ്വര്യ ലക്ഷ്മിയുടെ പുതിയ വിശേഷങ്ങൾ
ഇടവേളയില്ലാതെയാണ് സിനിമയിൽ എെശ്വര്യ ലക്ഷ്മി ബാറ്റ് ചെയ്യുന്നത്. വെള്ളിത്തിരയിലെ അഞ്ചു വർഷ യാത്രയിൽ 17 സിനിമകൾ.എല്ലാ സിനിമയിലും കൈയൊപ്പ് പതിഞ്ഞ കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമ ഉറ്റുനോക്കുന്ന മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഉൾപ്പെടെ ഒരുപിടി തെന്നിന്ത്യൻ ചിത്രങ്ങളിലും അഭിനയിച്ച് മലയാളത്തിന് അഭിമാനമായി എെശ്വര്യ ലക്ഷ്മി തലയെടുപ്പോടെ നിൽക്കുന്നു.പുതുവർഷത്തിൽ ആദ്യം എത്തിയ സിനിമയാണ് അർച്ചന 31 നോട്ടൗട്ട്. ഇനി കുമാരി ആണ് വരാൻ പോകുന്നത്. കുമാരിയിൽ സഹസംവിധായികയുടെ കുപ്പായം കൂടി അണിയുന്നു. തെലുങ്കിൽ തിളങ്ങാൻ അരങ്ങേറ്റ ചിത്രം ഗോഡ്സെ ഉടൻ എത്തും. രണ്ടാമത്തെ തെലുങ്ക് ചിത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം. പ്രേക്ഷകരുടെ പ്രിയപ്പെട്ട എെഷു ബോളിവുഡിലേക്ക് വൈകാതെ ചേക്കേറാനാണ് ഒരുങ്ങുന്നത്. ''അഭിനയം ഏറെ പാഷനോടെയാണ് ചെയ്യുന്നത്. ഒരിക്കലും ജോലിയായി തോന്നിയില്ല. എന്നാൽ സംവിധാനം പാഷനില്ലാതെ ചെയ്യുമ്പോൾ അതു ജോലിയും ഭാരവുമായി മാറും. അത്തരം ഭാരം ചുമക്കാൻ തത് കാലം താത്പര്യമില്ല. അഭിനയത്തോട് താത്പര്യം കൂടിയത് കൊണ്ട് കാമറയുടെ പിന്നിൽ പ്രവർത്തിച്ചാൽ എല്ലാ മേഖലയെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും ആ കഥാപാത്രത്തിന് സിനിമയിലുള്ള ഇടത്തെക്കുറിച്ചും മനസിലാക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് കുമാരിയിൽ സഹസംവിധായികയായത്. അഭിനയത്തോടുള്ള ഇഷ്ടം കൂടുകയേ ചെയ്തിട്ടുള്ളു.'' എെശ്വര്യ ലക്ഷമി പറഞ്ഞു.
തുടക്കത്തിൽ സിറ്റി ഗേൾ കഥാപാത്രങ്ങൾ മാത്രമാണ് എെശ്വര്യ ലക്ഷ്മിയെ തേടി എത്തിയത്. ''നല്ല കഥാപാത്രങ്ങളായിരുന്നു എല്ലാവരും. അതിനാൽ മാറ്റം വേണമെന്ന് അങ്ങനെ ആഗ്രഹിച്ചില്ല. എന്നാൽ ഗ്രാമീണ കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചു. പലപ്പോഴും സിനിമകൾ എത്ര നന്നായാലും 'ഇതിലും അർബനാണല്ലോ ഐശ്വര്യ' എന്ന ചോദ്യങ്ങൾ വരാറുണ്ടായിരുന്നു. ഗ്രാമീണ കഥാപാത്രങ്ങൾ കൂടി ചെയ്യണമെന്ന് അപ്പോൾ മുതലാണ് ആഗ്രഹിച്ചു തുടങ്ങുന്നത്. സിറ്റിഗേൾ കഥാപാത്രങ്ങൾ എല്ലാം എന്റെ അഭിനയ ജീവിതത്തിൽ വലിയ പങ്കുവഹിച്ചു. എന്നെ ഒാരോ പ്രാവശ്യവും മുന്നിലേക്ക് കൊണ്ടുപോവുകയും വളർച്ചയിൽ സഹായിക്കുകയും ചെയ്തത് മായാനദിയും വരത്തനും വിജയ് സൂപ്പറും പൗർണമിയും അതിന്റെ സംവിധായകരുമാണ്.സിനിമയെപ്പറ്റിയും അഭിനയത്തെപ്പറ്റിയും ഒന്നും അറിയാതെയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ നായികയാവുന്നത്. എന്താണ് സിനിമ, അഭിനയം എന്നറിയാൻ വേണ്ടി ചെയ്ത സിനിമയാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. എന്നാൽ അപ്പോൾ മുതൽ സിനിമയോട് സ്നേഹം തോന്നി. ആദ്യമായി സിനിമ ചെയ്തതിന്റെ സന്തോഷം അനുഭവപ്പെട്ടു. സിനിമ പാഷനാണെന്ന് തിരിച്ചറിഞ്ഞു. സ്ക്രീനിൽ കാണുമ്പോൾ ഉണ്ടാവുന്ന ഇമോഷൻ മനസിലാകുന്നതും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ അഭിനയിച്ചപ്പോഴാണ് . അർച്ചന ചെയ്യുമ്പോൾ നടി എന്ന നിലയിൽ പക്വത കൈവന്നുവെന്ന് തോന്നി. ആദ്യ സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായ ആകാംക്ഷയും അത്ഭുതവും ഒന്നും ഉണ്ടായില്ല. എങ്ങനെയാണ് ഒരു സിനിമ കൂടുതൽ നന്നാക്കുക എന്നതിലായിരുന്നു ശ്രദ്ധ. അതിലൂടെ മുമ്പോട്ടുപോകാൻ ശ്രമിച്ചു.'' എെശ്വര്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |