ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമായെങ്കിലും ചൈന അടക്കം ചില രാജ്യങ്ങളിൽ രോഗവ്യാപനം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത കൈവിടരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. മാസ്‌ക് ഉപയോഗം, സുരക്ഷാ അകലം പാലിക്കൽ എന്നിവയും പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള ജനിതക ശ്രേണീരണ പരിശോധനയും തുടരണമെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.
സംസ്ഥാനങ്ങളിലെ പോസിറ്റീവ് നിരക്കും ചികിത്സയിലുള്ള രോഗികളുടെ എണ്ണവും നോക്കി സാമ്പത്തിക പ്രവൃത്തി വേഗത്തിലാക്കാനുള്ള ഇളവുകൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ജാഗ്രത വേണം. പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യുന്നതും ക്ളസ്റ്ററുകൾ രൂപപ്പെടുന്നതും ശ്രദ്ധിക്കണം. അപായ സൂചനകൾ കണ്ടില്ലെന്നു നടിക്കരുത്. ഐ.സി.എം.ആർ മാർഗരേഖ പ്രകാരം കൊവിഡ് പരിശോധന നടത്തുകയും പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ സാമ്പിളുകൾ ജനതിക ശ്രേണീകരണത്തിന് അയയ്‌ക്കുകയും വേണം. ചെറുപ്പക്കാർക്കിടയിൽ വാക്സിനേഷനും മുതിർന്ന പൗരൻമാരിൽ കരുതൽ ഡോസും പ്രോത്സാഹിപ്പിക്കണമെന്നും ആരോഗ്യ സെക്രട്ടറി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |