ചേർത്തല: ക്രൈസ്തവ ദേവാലയത്തിൽ നേർച്ച കഞ്ഞിക്കൊപ്പം കറിയായി നൽകാൻ 100 കിലോ ചീര സമ്മാനിച്ച് ഹൈന്ദവ ദേവാലയം. തിരുവിഴ ദേവസ്വത്തിന്റെ ഫാം ടൂറിസം കേന്ദ്രത്തിൽ നിന്നാണ് അരീപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലേക്ക് ചീര നൽകിയത്. ഇന്ന് വിശുദ്ധ ഔസോഫ് പിതാവിന്റെ മരണ തിരുനാളിനോട് അനുബന്ധിച്ച് മൂവായിരം പേർക്ക് നേർച്ച കഞ്ഞി പള്ളിയുടെ വകയായി നൽകുന്നുണ്ട്. ഈ പരിപാടിയിലേക്കാണ് തിരുവിഴ ദേവസ്വത്തിന്റെ സഹായം.തിരുവിഴ ദേവസ്വം പ്രസിഡന്റ് പ്രൊഫ .ഇലഞ്ഞിയിൽ രാധാകൃഷ്ണൻ,പള്ളി വികാരി ഫാ.ലൂക്ക് പുത്തൻപുരയ്ക്കലിന് ചീര കൈമാറി.ചേർത്തല പ്രതീക്ഷഭവൻ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ഗൗതം കൃഷ്ണയുടേയും തിരുവിഴ പ്രദീപാലയത്തിൽ പ്രദീപിന്റെയും സഹായത്തോടെയാണ് ചീര നൽകിയത്. മായിത്തറ ഗോകുലത്തിൽ അഭിലാഷിന്റെയും രജനിയുടേയും മകനായ ഗൗതം കൃഷ്ണ പിറന്നാൾ സമ്മാനമായിട്ടാണ് ചീര സമ്മാനിച്ചത്.ചേർത്തല തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,ചേർത്തല തെക്കിലെ കൃഷി അസിസ്റ്റന്റുമാരായ രാജീവ്, സുനിൽകുമാർ,കർഷകരായ ജ്യോതിഷ്,അനിൽലാൽ ,പളളികമ്മറ്റി ഭാരവാഹികളായ ആന്റണി കൊച്ചുപറമ്പിൽ,ജേക്കബ് തറയിൽ,തോമസ് മുര്യനാട്,ജോർജ്ജ് കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |