സർക്കാർ നല്ല ഉദ്ദേശത്തോടെ പല പദ്ധതികളും ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്യും. അത് തുടക്കത്തിൽ വളരെ നല്ല രീതിയിൽ മുന്നോട്ട് പോകും. സമൂഹത്തിന്റെ അടിത്തട്ടിലുള്ള സാധാരണ ജനങ്ങൾക്കാവും ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക. ഇത്തരത്തിലുള്ള ഏറ്റവും നല്ല ഒരു ഉദ്യമമാണ് പ്രധാനമായും മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസികൾ. ഇവിടെ മരുന്നിന്റെ വില പൊതുമാർക്കറ്റിലെ വിലയെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാൽ കാരുണ്യ കൗണ്ടറുകളിൽ എപ്പോഴും മരുന്ന് വാങ്ങാൻ നിൽക്കുന്നവരെ കാണാനാവും.
കാരുണ്യ ഫാർമസിയുടെ മറ്റൊരു പ്രത്യേകത 24 മണിക്കൂറും തുറന്നിരിക്കും എന്നതാണ്. മാത്രമല്ല മരുന്ന് എടുത്ത് നൽകുന്നവർ അതിനുള്ള മതിയായ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവരുമാണ്. മെഡിക്കൽ കോളേജിൽ എല്ലാ മരുന്നുകളും ലഭിച്ചെന്ന് വരില്ല. ഡോക്ടർ പുറത്തുനിന്ന് വാങ്ങാൻ പറയുന്ന മരുന്നിനായി ബന്ധുക്കൾ പണ്ട് ഓടിയിരുന്നത് സ്വകാര്യ മരുന്നുകടകളിലേക്കായിരുന്നു. അവർ പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കും വിധം അത്യാവശ്യക്കാരനിൽ നിന്നും അമിതവില ഈടാക്കുമായിരുന്നു. ബില്ലുപോലും നേരെചൊവ്വെ നോക്കാനറിയാത്ത പാവപ്പെട്ടവരാണ് അധികവും ഇങ്ങനെ ചൂഷണത്തിന് ഇരയായിരുന്നത്. പലരും ചോദിക്കുന്ന പണം കൊടുത്ത് മരുന്നും വാങ്ങി തിരികെ മെഡിക്കൽ കോളേജിലേക്ക് ഓടുകയാണ് ചെയ്തിരുന്നത്. ഇതൊരു പരിധി വിട്ടപ്പോഴാണ് പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും മറ്റും ഇടപെടലിനെ തുടർന്ന് കാരുണ്യ ഫാർമസി എന്ന ആശയം നടപ്പിലാക്കിയത്. അത് വലിയ വിജയമായി മാറി. നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്നവർ പോലും പ്രമേഹത്തിനും മറ്റുമുള്ള മരുന്നുകൾ സ്ഥിരമായി ഇവിടെനിന്ന് വാങ്ങാൻ തുടങ്ങി. ഇത് വിജയിച്ചപ്പോൾ പുറത്തുള്ള സ്വകാര്യ കടകൾക്കും വില കുറച്ചെങ്കിലും നിയന്ത്രിക്കേണ്ടിവന്നു. സ്വാഭാവികമായും അവർ കാരുണ്യ ഫാർമസിക്ക് തുരങ്കം വയ്ക്കാനുള്ള വഴികൾ ആലോചിച്ചുതുടങ്ങി. കാരുണ്യയുടെ നടത്തിപ്പുകാരായി വരുന്ന മാനേജർമാരെ സ്വാധീനിച്ചാൽ ഈ കാരുണ്യപ്രവർത്തനത്തിന് തടയിടാമെന്നവർ കണ്ടെത്തി. മാനേജർ മരുന്ന് തീരുന്ന മുറയ്ക്ക് ഓർഡർ നൽകി വരുത്താതിരുന്നാൽ മതി ഇതിന്റെ താളം തെറ്റാൻ. ഇത് തുടർന്ന് വരികയായിരുന്നു.
കാരുണ്യമില്ലാത്ത നടത്തിപ്പുകാർ തലപ്പത്ത് വന്നാൽ സർക്കാരിന്റെ ഏതു പദ്ധതിയും കാലക്രമത്തിൽ ജനദ്രോഹ പദ്ധതിയായി രൂപാന്തരപ്പെടും. ഇത് മനസിലാക്കി മരുന്ന് വാങ്ങാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് വളപ്പിലുള്ള കാരുണ്യ ഫാർമസിയിൽ ആരോഗ്യമന്ത്രി വീണാജോർജ് നേരിട്ടെത്തിയത് തികച്ചും നല്ല ഇടപെടലായി കണക്കാക്കാം. മരുന്നിന് ഓർഡർ ചെയ്തിട്ട് കിട്ടിയില്ലെന്നാണ് ജീവനക്കാർ മന്ത്രിയോട് കള്ളം പറഞ്ഞത്. സാധാരണക്കാരാണെങ്കിൽ അതും കേട്ട് തിരിച്ച് പോകാനേ കഴിയൂ. മന്ത്രിയായതുകൊണ്ട് അകത്ത് കയറി കമ്പ്യൂട്ടറിൽ പരിശോധന നടത്തിയപ്പോൾ മരുന്നിന് ഓർഡർ നൽകിയിട്ടില്ലെന്ന് കണ്ടെത്തി. കൈക്കൂലി പാപികളല്ലാത്ത ഇത്തിരി കാരുണ്യമുള്ള ആളുകളെ തന്നെ കാരുണ്യ ഫാർമസികളുടെ മാനേജർമാരായി നിയമിക്കാൻ മന്ത്രി ശ്രദ്ധപതിപ്പിക്കണം. അങ്ങനെയുള്ളവരെ വിചാരിച്ചാൽ മന്ത്രിക്ക് കണ്ടെത്താവുന്നതാണ്. അതൊരു ഭരണ നടപടിക്കപ്പുറം പുണ്യപ്രവൃത്തിയായി മാറുക തന്നെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |