കൊച്ചി: കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിൽ പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷെർല ബീഗത്തെ അറസ്റ്റുചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോന്നി അട്ടച്ചാക്കൽ സ്വദേശിനി സുമാദേവി, അസറ്റ് ഹോംസ് എം.ഡി വി. സുനിൽകുമാർ എന്നിവർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവ് നൽകിയത്.
കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ ഉത്തരവ് പാലിച്ചില്ലെങ്കിൽ നഗരസഭാ സെക്രട്ടറി മാർച്ച് 14ന് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പക്ഷേ ഹാജരായില്ല. തുടർന്ന് 16ന് ഹർജി പരിഗണിച്ചപ്പോൾ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയെ ഹർജിയിൽ സ്വമേധയാ കക്ഷിചേർത്തു. തുടർന്നാണ് നഗരസഭാ സെക്രട്ടറിയെ അറസ്റ്റുചെയ്ത് മാർച്ച് 28ന് ഹാജരാക്കാൻ നിർദ്ദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഹൈക്കോടതിയിൽ ഹാജരാകാൻ തയ്യാറാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചാൽ നിശ്ചിതബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്ഥകളിൽ ജാമ്യംനൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. നഗരസഭാ സെക്രട്ടറിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചു.
എട്ടുമാസം മുമ്പ് നൽകിയ ഉത്തരവ് ഇതുവരെ പാലിക്കാത്തതിനാൽ നഗരസഭാ സെക്രട്ടറിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ആ നിലയ്ക്ക് അറസ്റ്റുചെയ്ത് ഹാജരാക്കണമെന്ന ഉത്തരവിൽ മാറ്റംവരുത്തേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ഉത്തരവ് നടപ്പാക്കി അക്കാര്യം കോടതിയിൽ റിപ്പോർട്ട് ചെയ്യാൻ തടസമില്ലെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |