കൊച്ചി: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായ ആലുവ സ്വദേശിനി ജെബി മേത്തർ പാർട്ടിയിലെ
തലുറ മാറ്റത്തിന്റെ പ്രതീകം കൂടിയാണ്. പാർട്ടിയുടെ ശക്തിദുർഗ്ഗമായ എറണാകുളം ജില്ലയിൽനിന്ന് ഇതുവരെ ഒരു കോൺഗ്രസുകാരിയുടെ ശബ്ദം നിയമസഭയിലോ പാർലമെന്റിലോ എത്തിയിട്ടില്ലെന്ന ദുഷ്‌പേരും ഇതോടെ
മാറും..
മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയായ ജെബി മേത്തർ ജില്ലയിലെ പരമ്പരാഗത കോൺഗ്രസ് കുടുംബത്തിലെ ഇളമുറക്കാരിയാണ്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി ഡൽഹിയിലെ പ്രവർത്തന പരിചയവും വനിത, യുവത്വം, ന്യൂനപക്ഷ മുഖം തുടങ്ങിയ ഘടകങ്ങളും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലെ പ്രാവീണ്യവും തുണയായി. നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ജെബി, 2010 മുതൽ ആലുവ നഗരസഭാ കൗൺസിലറാണ്. നിലവിൽ വൈസ് ചെയർപേഴ്‌സൺ. എ.ഐ.സി.സി അംഗവും ,കെ.പി.സി.സി സെക്രട്ടറിയുമാണ്.
കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന ടി.ഒ. ബാവയുടെയും കെ.പി.സി.സി ട്രഷററായിരുന്ന കെ.സി.എം. മേത്തറിന്റെയും കൊച്ചുമകളാണ്. എ.കെ. ആന്റണി, വയലാർ രവി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഉറ്റ ചങ്ങാതിയാണ് കെ.പി.സി. സി ജനറൽ സെക്രട്ടറിയായിരുന്ന പിതാവ് കെ.എം.ഐ. മേത്തർ.
ഇടപ്പള്ളി അമൃത ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ഹിഷാമിന്റെ ഭാര്യയാണ്. തേവക്കൽ വിദ്യോദയ സ്കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥി എയ്ഡൻ ഹിഷാം ഏക മകൻ.
സ്ത്രീ സുരക്ഷയുടെ
ശബ്ദമാവും
നിയമ വിദ്യാർത്ഥിയെന്ന നിലയിൽ ഭരണഘടനാ സംരക്ഷണത്തിനായി പോരാടുമെന്ന് ജെബി മേത്തർ കേരളകൗമുദിയോട് പറഞ്ഞു. ഭരണഘടന ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. യാതൊരു ചർച്ചകളുമില്ലാതെ സുപ്രധാന ബില്ലുകൾ രണ്ട് സഭകളിലും പാസാകുന്നു. ജനപ്രതിനിധിയെന്ന പരിചയം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. രാജ്യസഭയിൽ സ്ത്രീ സുരക്ഷയുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ശബ്ദമായി മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |