തെലുങ്ക് സിനിമയുടെ മുറ്റത്താണ് രോഹിണി ഒാടി കളിച്ചത്. കൗമാരക്കാരിയായി ജീവിച്ചത് മലയാളത്തിൽ.പല വിലാസത്തിൽ അറിയപ്പെടുന്ന രോഹിണി. നടി, സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ്, ഗാനരചയിതാവ്,ആക്ടിവിസ്റ്റ്.എല്ലാ രംഗത്തും കൈയൊപ്പ് പതിപ്പിച്ച യാത്ര.നാലു ഭാഷയിൽ മികച്ച പ്രകടനം നടത്തുന്ന അഭിനേത്രി എന്നതാണ് ഏറ്റവും വലിയ തിളക്കം. മലയാളത്തിന്റെയും തെന്നിന്ത്യൻ സിനിമയുടെയും അതുല്യനടൻ രഘുവരന്റെ പ്രിയ പാതിയായി എത്തിയപ്പോൾ നമ്മൾ രോഹിണിയെ മരുമകളായി കണ്ട് കൂടുതൽ സ് നേഹിച്ചു. രോഹിണിയുടെ അഭിനയജീവിതം നാലു പതിറ്റാണ്ട് പിന്നിടുമ്പോൾ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിലെ ഒാൾഡ് ഏജ് ഹോമിൽ ശക്തമായ പകർന്നാട്ടം നടത്തി കൈടയി നേടുന്നു.
''അഭിനയം തന്നെയാണ് കൂടുതൽ ഇഷ്ടം. സംവിധാനം ചിലപ്പോൾ കുറെ വർഷങ്ങൾ കൂടുമ്പോൾ ഒരിക്കൽ ചെയ്യാൻ പറ്റുന്നൊന്നാണ്. പക്ഷേ അഭിനയിക്കുമ്പോൾ ഒരുപാട് കഥാപാത്രങ്ങളെ ആവിഷ്കരിക്കാൻ സാധിക്കുന്നു. എപ്പോഴും പുതിയ പരീക്ഷണങ്ങൾ നടത്താൻ കഴിയും. കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിൽ, അതാരാണെന്ന് കൂടുതൽ അറിയുന്നു. അഥവാ ഒരേ തരം കഥാപാത്രങ്ങൾ കിട്ടിയാലും അതിൽ എന്തെങ്കിലും വ്യത്യസ്തത കണ്ടുപിടിക്കണം. ഡബ്ബിംഗും ഈ വിഭാഗത്തിൽ വരുന്നതാണ്.എന്നാൽ ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഡബ്ബ് ചെയ്യാറുള്ളു. അഭിനയിക്കുമ്പോൾ ഒാരോ സിനിമയിലും പുതിയ ഒരാളായി ആണ് ജീവിക്കുന്നത്. അഭിനയം എനിക്ക് പെട്ടെന്ന് എത്തിപ്പെടാൻ പറ്റുന്ന ഇടത്താണ്. ഏതു ഭാഷയിലായാലും ഇപ്പോൾ കിട്ടുന്ന കഥാപാത്രങ്ങളും മികച്ചതാണ്.
തുടക്കകാലത്ത് ആനന്ദവല്ലി ചേച്ചിയാണ് ശബ്ദം നൽകിയത്. പിന്നെ ഭാഗ്യലക്ഷ്മി, ശ്രീജ തുടങ്ങിവർ. ഒരു കഥാപാത്രത്തിന് ആര് ശബ്ദം നൽകിയാൽ നന്നായിരിക്കുമെന്ന് സംവിധായകനാണ് തീരുമാനിക്കുന്നത്. ഡബ്ബ് ചെയ്ത എന്റെ കഥാപാത്രങ്ങളിൽ എല്ലാം ഞാനൊരു സമ്പൂർണത കണ്ടിട്ടുണ്ട്. അതിന് കാരണം ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ കഴിവാണ്. ബന്ധുക്കൾ ശത്രുക്കൾ സിനിമയിൽ ഞാനാണ് ഡബ്ബ് ചെയ്തത്. അതിൽ തമിഴ് മലയാളി കഥാപാത്രമായിരുന്നു. സിറ്റി ഒഫ് ഗോഡിലും ഞാനാണ് ഡബ്ബ് ചെയ്തത്. ഫ്രീഡം ഫൈറ്റിലെ ധനുവിനും എന്റെ സ്വന്തം ശബ്ദം.
സിനിമ ചെയ്യാനുള്ള താത്പര്യം ഇതേവരെ കാണിച്ചിട്ടില്ല. രഘുവിന് സിനിമ എങ്ങനെയാണോ അതുപോലെയാണ് മകന് മെഡിസിൻ. അതിലൊന്നും ഞാൻ ഇടപെടാറില്ല. രഘുവിന്റെ സിനിമകളെല്ലാം ഒരു പ്രേക്ഷകൻ എന്ന രീതിയിൽ അടുത്തിടെയാണ് അവൻ കണ്ടു തുടങ്ങിയത്. അഞ്ജലി, പുരിയാത പുതിർ, ബാഷ തുടങ്ങിയ ചിത്രങ്ങൾ ഞങ്ങൾ ഒന്നിച്ചിരുന്ന് കണ്ടു. രഘുവിന്റെ സിനിമകളിൽ എനിക്ക് ദൈവത്തിന്റെ വികൃതികൾ ആണ് ഏറ്റവും ഇഷ്ടം . രഘുവിന്റെ പഴയ സിനിമകൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. ആദ്യം ഞാൻ രഘുവിന്റെ ആരാധികയായാണ് മാറിയത്. രഘുവിന്റെ പൂർത്തിയാകാത്ത മ്യൂസിക് ആൽബം ഞാൻ റിലീസ് ചെയ്തു. അതിനു കാരണം ആ ആരാധനയാണ്. രഘുവിന്റെ ആരാധകരെല്ലാം ആ സൃഷ്ടിയും ശബ്ദവും കേൾക്കണം എന്നെനിക്ക് തോന്നി. ഫാസിൽ സംവിധാനം ചെയ്ത കണ്ണുക്കുൾ നിലവ് എന്ന ചിത്രം അധികം ആരും പ്രശംസിച്ചു കണ്ടില്ല. അതിൽ രഘുവിന്റെ അഭിനയം അസാദ്ധ്യമാണ്. എല്ലാരെയും പോലെ ഞാൻ ഇപ്പോഴും രഘുവിന്റെ ആരാധികയാണ് . '' രോഹിണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |